പത്താംകല്ല് വിഐപിയിൽ പുതിയ കോടതി സമുച്ചയം നിർമിക്കുന്ന സ്ഥലം.
75 സെന്റ് സ്ഥലം അനുവദിച്ചു
നെടുമങ്ങാട്: പത്താംകല്ല് വിഐപിയിൽ കോടതി സമുച്ചയം യാഥാർഥ്യമാകുന്നു. സ്ഥലമെടുപ്പ് സംബന്ധിച്ചു നിലനിന്ന തടസങ്ങൾ നീങ്ങി.അഭിഭാഷക സമൂഹത്തിന്റെ നിരന്തര പ്രയത്നവും സർക്കാരിന്റെ അനുഭാവപൂർവമുള്ള നടപടികളുമാണ് പുതിയ കോർട്ട് കോംപ്ലക്സ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നത്.
അസൗകര്യങ്ങൾക്കു നടുവിൽ തിങ്ങിഞെരുങ്ങിയും ചോർന്നൊലിക്കുന്ന വാടകമുറികളിലുമായി പ്രവർത്തിച്ചിരുന്ന ഒമ്പതു കോടതികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് ഒടുവിൽ ഫലമുണ്ടാകുന്നത്.
വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ 12 ഏക്കർ സ്ഥലത്തു നിന്നാണ് 75 സെന്റ് ഭൂമി കോടതി കെട്ടിടത്തിനായി വിട്ടുനൽകിയിരിക്കുന്നത്. നേരത്തെ ഒന്നര ഏക്കർ സ്ഥലം ടൂറിസം വകുപ്പിന്റെ മോർട്ടൽ ആരാമം തുടങ്ങാൻ കെടിഡിസിക്കും കൈമാറിയിരുന്നു. 13 വർഷം മുമ്പ് ഹൈക്കോടതി സീനിയർ ജഡ്ജ് ജസ്റ്റിസ് പയസ് കുര്യാക്കോസും ജില്ലാ ജഡ്ജി സുധീന്ദ്രകുമാറും സ്ഥലം സന്ദർശിച്ചു താലൂക്ക് തഹസിൽദാരുടെ സഹായത്തോടെ തയാറാക്കി സർക്കാരിനു നൽകിയ നിവേദനമാണ് ഇപ്പോൾ മന്ത്രി ജി.ആർ. അനിലിന്റെയും നെടുമങ്ങാട് ബാർ അസോസിയേഷൻ ഭാരവാഹികളുടെയും നിരന്തര പരിശ്രമത്തിലൂടെ ലക്ഷ്യം കണ്ടത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള കച്ചേരി നടയിലെ പ്രധാന കെട്ടിടത്തിൽ കുടുംബകോടതി, സബ് കോടതി, രണ്ടു മജിസ്ട്രേറ്റ് കോടതികൾ, രണ്ടു മുൻസിഫ് കോടതികൾ എന്നിങ്ങനെ ആറു കോടതികളാണ് പ്രവർത്തിക്കുന്നത്. വനം കേസുകൾക്കായുള്ള ജില്ലാ മജിസ്ട്രേറ്റ് കോടതിയും പോക്സോ കോടതിയും എസ്സി-എസ്ടി കോടതിയും ടൗണിന്റെ വിവിധ ഭാഗങ്ങളിലായി വാടകമുറികളിൽ പ്രവർത്തിക്കുന്നുണ്ട്.
കാലപ്പഴക്കത്താൽ ചുമരുകളിൽ ഈർപ്പം പിടിച്ചു റിക്കാർഡുകളും രജിസ്റ്ററുകളും കേസ് ഫയലുകളും സൂക്ഷിക്കാൻ കഴിയുന്നില്ല. വിഐപി വക സ്ഥലത്തിനെതിരെ റോഡിനും കിള്ളിയാറിനുമിടയിൽ 48 മീറ്റർ വീതിയിൽ റവന്യു പുറമ്പോക്ക് കൈയേറ്റക്കാരുടെ പിടിയിലാണ്. ഇതു വീണ്ടെടുത്ത് ജുഡീഷൽ ഓഫീസർമാരുടെ ക്വാർട്ടേഴ്സ് നിർമാണത്തിനു പ്രയോജനപ്പെടുത്തമെന്നും അഭിഭാഷകർ ആവശ്യമുന്നയിക്കുന്നുണ്ട്.