കുന്നന്താനം: മാടപ്പള്ളിയിലും സമീപപ്രദേശങ്ങളിലും സിൽവർ ലൈനിനുവേണ്ടി മഞ്ഞക്കുറ്റി സ്ഥാപിക്കാൻ വന്ന പോലീസ് സംഘത്തെ പ്രതിരോധിച്ചതിന്റെ പേരിൽ തൃക്കൊടിത്താനം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ മുൻ എംഎൽഎ ജോസഫ് എം. പുതുശേരി അടക്കമുള്ളവർക്ക് ചങ്ങനാശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
2022 മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കെ - റെയിൽ സിൽവർ ജനകീയ സമിതി പ്രവർത്തകർ മനുഷ്യമതിൽ തീർത്തുകൊണ്ടാണ് മഞ്ഞക്കുറ്റി സ്ഥാപിക്കാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വന്ന വൻ പോലീസ് സംഘത്തെ ചെറുത്തത്. കുറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നു വന്നതോടെ സമാനതകളില്ലാത്ത അതിക്രമത്തിനാണ് പോലീസ് മുതിർന്നത്. വീട്ടുപടിക്കൽ മകളുമായി നിന്ന് റോസിലിൻ ഫിലിപ്പിനെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ചിത്രം ഏറെ വിവാദമായിരുന്നു.
ഇതേ തുടർന്നാണ് 28 പേരെ പ്രതികളാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്നുപേർ ആരാണെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കോടതി കേസ് പരിഗണിച്ച ഘട്ടത്തിൽ നേരത്തേ പ്രതികൾ ജാമ്യം എടുത്തിരുന്നു. എന്നാൽ പിന്നീട് കേസ് പരിഗണിച്ച വേളയിൽ എല്ലാവരും ഒരുമിച്ച് ഹാജരാകാത്തതിനേ തുടർന്ന് 11 പേരുടെ ജാമ്യംറദ്ദാക്കി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജോസഫ് എം. പുതുശേരി അടക്കമുള്ളവർ കോടതിയിൽ ഹാജരായത്. വി. ജെ. ലാലി, ബി. രാധാകൃഷ്ണമേനോൻ, മിനി കെ. ഫിലിപ്പ്, തോമസ് ഫിലിപ്പ്, കെ. എസ്. ശശികല, ത്രേസ്യാമ്മാ സിബിച്ചൻ, കുഞ്ഞുമോൻ പള്ളിപ്പറമ്പിൽ, രമ്യ വിനോദ് എന്നിവർക്കാണ് കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. അഡ്വ. ബേസിൽ ജോസഫ് ഹാജരായി.
പദ്ധതി തന്നെ പിൻവലിച്ചുവെന്ന് പറയുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം അന്യായമായി എടുത്തിട്ടുള്ള ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കണമെന്ന് കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ ആവശ്യപ്പെട്ടു.