കാസർഗോഡ്: ഒരിടത്തു നിന്നും നീതി ലഭിക്കാതെ വരുമ്പോൾ നീതിക്കുവേണ്ടി പോരാടുന്ന സാധാരണക്കാരന്റെ അവസാന ആശ്രയമാണ് കോടതികളെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പറഞ്ഞു. പുതുതായി നിർമിക്കുന്ന ജില്ലാ അഡീഷണൽ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നീതി നിർവഹണം ന്യായാധിപന്മാരുടെ മാത്രം ചുമതലയല്ലെന്നും അഭിഭാഷകരും കോടതി ജീവനക്കാരും അഭിഭാഷകരുടെ ഗുമസ്തരുമുൾപ്പെടെ ഒരുമിച്ച് പ്രവർത്തിച്ച് അത് എളുപ്പമാക്കണമെന്നും കാസർഗോഡ് ജില്ലാ ജുഡീഷ്യറിയുടെ ചുമതല വഹിക്കുന്ന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കൗസർ പറഞ്ഞു. ഇതിനായി കോടതികളുടെ അടിസ്ഥാന സൗകര്യവും വികസിക്കേണ്ടതുണ്ട്.
പോക്സോ കേസുകളിലും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴും പ്രത്യേക മുറികൾ ആവശ്യമുണ്ട്. അന്താരാഷ്ട്ര പഠന റിപ്പോർട്ടുകൾ പോലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പിനെക്കുറിച്ച് പറയുന്നുണ്ട്. എന്നാൽ നീതി നടപ്പാക്കുന്നതിനുള്ള കാലതാമസവും സങ്കീർണതകളുമാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെന്ന് ജസ്റ്റിസ് പറഞ്ഞു.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ മുഖ്യാതിഥിയായി. ജില്ലാ പ്രിൻസിപ്പൽ ആൻഡ് സെഷൻസ് ജഡ്ജി സാനു എസ്. പണിക്കർ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, പബ്ലിക് പ്രോസിക്യൂട്ടർ പി. വേണുഗോപാലൻ നായർ, കാസർഗോഡ് ബാർ അസോസിയേഷൻ പ്രസിഡന്റ് എ. ഗോപാലൻ നായർ, സെക്രട്ടറി പ്രദീപ് റാവു, വൈസ് പ്രസിഡന്റ് കെ. വിനോദ് കുമാർ, ഹോസ്ദുർഗ് ബാർ അസോസിയേഷൻ പ്രസിഡന്റ് പി. നാരായണൻ, കാസർഗോഡ് അഡ്വ. ക്ലർക്ക് അസോസിയേഷൻ പ്രസിഡന്റ് ജയരാമ ഷെട്ടി എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ എം. ജഗദീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
Tags : nattu vishesham Kausar Edappagath