കാക്കനാട്: സീറ്റു വിഭജനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പരാജയപ്പെട്ടതോടെ തൃക്കാക്കര നഗരസഭയിൽ സിപിഐ ഒറ്റയ്ക്കു മൽസരിക്കും. തങ്ങളുടെ സിറ്റിംഗ് സീറ്റുകൾ പോലും വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടെടുത്ത സിപിഎമ്മുമായി ചേർന്ന് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുക്കമല്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്.
നഗരസഭയിലേക്ക് കഴിഞ്ഞ തവണ സിപിഐ സ്ഥാനാർഥികൾ വിജയിച്ച വാർഡുകൾ ഇത്തവണ നൽകില്ലെന്ന സിപിഎം നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് സിപിഐ തൃക്കാക്കര മണ്ഡലം നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ തവണ ആറ് സീറ്റുകളിൽ മൽസരിച്ച സിപിഐ രണ്ടു സീറ്റുകളിൽ വിജയിച്ചിരുന്നു. സ്നേഹനിലയം, അത്താണി ഹെൽത്ത് സെന്റർ വാർഡുകളിൽ നിന്നാണ് സിപിഐ സ്ഥാനാർഥികൾ വിജയിച്ചത്. ഇതേ സീറ്റുകൾ ഇത്തവണ വിട്ടുതരില്ലെന്നാണ് സിപിഎം നേതൃത്വം സീറ്റു വിഭജന ചർച്ചകളിൽ ആവർത്തിച്ചത്.
ഇടതുമുന്നണിയിലെ പ്രമുഖ ഘടകകക്ഷിയായ സിപിഐക്ക് സീറ്റു നിഷേധിക്കപ്പെട്ടാൽ തനിച്ചു മൽസരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് സിപിഐ തൃക്കാക്കര മണ്ഡലം കമ്മിറ്റി കത്തു നൽകിയിരുന്നു. ഈ കത്ത് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്കു വിട്ടിരുന്നു. സിപിഐ തനിച്ചു മൽസരിക്കാൻ തീരുമാനിച്ചതോടെ തൃക്കാക്കരയിൽ ഇടതു മുന്നണിയിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരികയാണ്.
Tags : CPI Local News Ernakulam Nattuvishesham