തിരുവനന്തപുരം: കോർപറേഷൻ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഇടഞ്ഞ കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷിന് ഡിസിസി കോർ കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീറിന് നേമം സീറ്റ് നൽകിയതുമായി ബന്ധപ്പെട്ട് പരസ്യ നിലപാട് സ്വീകരിച്ച മണക്കാട് സുരേഷിന്റെ നിലപാടിനെ ഡിസിസി കോർ കമ്മിറ്റി യോഗത്തിൽ നേതൃത്വം വിമർശിച്ചു.
ജീവൻ മരണ പോരാട്ടം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കേ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി നിയോജക മണ്ഡലം കണ്വീനർ സ്ഥാനം രാജിവച്ചതു വിവാദമായതാണ് നേതാക്കളെ ചൊടിപ്പിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ സുരേഷ് കൂടുതൽ പക്വതയുള്ള സമീപനമായിരുന്നു സ്വീകരിക്കേണ്ടിയിരുന്നതെന്നു വിമർശനം ഉയർന്നു.
എന്നാൽ തനിയ്ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് മുതിർന്ന നേതാവ് എ.കെ. ആന്റണി അടക്കമുള്ളവരോടു പറഞ്ഞിരുന്നതായി സുരേഷ് തിരിച്ചടിച്ചു. അങ്ങനെയെങ്കിൽ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ധാർമികമായി ശരിയല്ലെന്ന വിമർശനവും ഉയർന്നു.
നേമം സീറ്റിൽ, കോണ്ഗ്രസ് പ്രഖ്യാപിച്ച നേമം ഷജീറിനെ ഒഴിവാക്കി ബാലസംഘം ഭാരവാഹിയായ ജി.വി. ഹരിയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു മണക്കാട് സുരേഷിന്റെ ആവശ്യം. എന്നാൽ പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന നിലപാട് കോർപറേഷന്റെ ചുമതലയുള്ള കെപിസിസി മുൻ അധ്യക്ഷൻ കെ. മുരളീധരൻ സ്വീകരിച്ചു.
പാർട്ടിക്കു വേണ്ടി സമരങ്ങൾ നടത്തുകയും പോലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിന് ഇരയാകുകയും സമരത്തിന്റെ പേരിൽ നിരവധി കേസുകളിൽ പ്രതിയാക്കുകയും ചെയ്ത നേമം ഷജീർ മത്സര രംഗത്ത് യോഗ്യനാണെന്നു കെ. മുരളീധരൻ പറഞ്ഞു. പെട്ടി താങ്ങി നടക്കുന്നവർക്കല്ല, പാർട്ടിക്കു വേണ്ടി സമരമുഖത്ത് അടക്കം സജീവമായി നിൽക്കുന്നവർക്കാണ് സീറ്റ് നൽകിയതെന്ന് ജില്ലയിലെ മറ്റ് മുതിർന്ന നേതാക്കളും അഭിപ്രായപ്പെട്ടു.