കരുവാരകുണ്ട്: മലയോരത്തെ പ്രധാന പ്രകൃതിദത്ത വിനോദ സഞ്ചാര കേന്ദ്രമായ ചേറൂന്പ് ഇക്കോ വില്ലേജ് നാശത്തിന്റെ വക്കിൽ. നവീകരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ചെങ്കിലും വില്ലേജിന്റെ സ്ഥിതി പഴയപടി തന്നെ.
കരുവാരകുണ്ട് അങ്ങാടിയിൽ ഒലിപ്പുഴയുടെ തീരത്തെ പുറന്പോക്കിലാണ് ചേറൂന്പ് ഇക്കോ വില്ലേജ്. ഒലിപ്പുഴയിൽ മണ്ണും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതും കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ പിടിപ്പുകേടുമാണ് വിനോദ സഞ്ചാര കേന്ദ്രം ഇത്തരമൊരു അവസ്ഥയിലാകാൻ പ്രാധാന കാരണമെന്നാണ് ആരോപണം.
തുടക്കത്തിൽ ഉണ്ടായിരുന്ന ബോട്ട് സർവീസ് ഉൾപ്പെടെ നിലച്ചതോടെ ഇക്കോ വില്ലേജിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അവധി ദിവസങ്ങളിലും ഉത്സവനാളുകളിലും അടക്കം ഇവിടെ വിരലിലെണ്ണാവുന്ന സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്.
ചേറൂന്പ് ഇക്കോ വില്ലേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംരക്ഷണ സമിതി രൂപീകരിച്ച് രംഗത്ത് വന്നിരുന്നു. 2015ൽ അഞ്ച് കോടിയോളം രൂപ ചെലവിട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെ മേൽനോട്ടത്തിൽ യാഥാർഥ്യമാക്കിയ പദ്ധതി രണ്ടു വർഷം മാത്രമാണ് നല്ല നിലയിൽ പ്രവർത്തിച്ചത്.
പ്രകൃതിദത്തമായ വിനോദ കേന്ദ്രത്തിലേക്ക് തുടക്കത്തിൽ ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും ധാരാളം സഞ്ചാരികളെത്തിയിരുന്നു. സഞ്ചാരികളുടെ എണ്ണം കണക്കിലെടുത്ത് ബോട്ട് ഹൗസ് ഉൾപ്പെടെ നിർമിച്ച് ബോട്ട് സർവീസ് കൂടി ആരംഭിച്ചു.
2018 ലെ പ്രളയത്തിൽ മലവാരത്തുണ്ടായ ഉരുൾപൊട്ടലിൽ ഒലിപ്പുഴയിൽ മണ്ണും ചെളിയും വന്നടിഞ്ഞു. മണൽ വാരാൻ 50 ലക്ഷം രൂപയിലേറെ സർക്കാർ ചെലവഴിച്ചെങ്കിലും നടപടി ഫല പ്രദമായില്ല. തുടർ പ്രവർത്തനങ്ങൾക്കായി വീണ്ടും ഒരു കോടിയിലേറെ രൂപ അനുവദിച്ചെങ്കിലും ആ തുക ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചതും ഫലം കണ്ടില്ല. ഇക്കോ വില്ലേജിന്റെ അടിസ്ഥാന വികസനത്തിന് അങ്ങാടിചിറയിലെ മണൽ വാരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരവും നടന്നിരുന്നു.
Tags : Local News Nattuvishesham Malappuram