നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്ന് കവർന്ന സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ കമ്മലും കണ്ടെത്തിയതോടെ പുറത്തെടുക്കാൻ പോലീസ് ശ്രമം. ആമാശയത്തിലുള്ള സ്വർണ മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാനിംഗ് നടത്തിയപ്പോഴാണ് ഒരു കമ്മൽ കൂടി പ്രതി സമീനയുടെ വയറ്റിലുള്ളതായി കണ്ടെത്തിയത്. കമ്മൽ എവിടെനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പാലേമാട് കല്ലൻകുന്നൻ സമീന (35) മോഷ്ടിച്ച് വിഴുങ്ങിയത്. ഇവരെ പിടികൂടി നിലന്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയപ്പോൾ വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു.
യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാല പുറത്ത് എടുക്കാൻ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് വനിതാ സിപിഒമാരുടെ കാവലിലാണ് പ്രതി.
Tags : Local News Nattuvishesham Malappuram