കെപി റോഡില്‍ മരിയ ആശുപത്രിക്കു സമീപം രൂപപ്പെട്ട ഗര്‍ത്തത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള വീപ്പ.
അടൂർ: കെപി റോഡില്‍ മരിയ ആശുപത്രിക്ക് സമീപം രൂപപ്പെട്ട വലിയ ഗര്‍ത്തം താത്കാലികമായി പരിഹരിക്കാന്‍ സ്ഥാപിച്ച വീപ്പ ഇപ്പോള്‍ പുതിയ അപകടക്കെണിയായി മാറി. ഗര്‍ത്തവും വീപ്പയും ഒരേപോലെ അപകടാവസ്ഥ സൃഷ്ടിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു .
ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡിലാണ് അപകടഭീഷണി നിലനില്‍ക്കുന്നത്. രണ്ടാഴ്ചയ്ക്ക് മുമ്പു ചെറിയ കുഴിയായി രൂപപ്പെട്ട ഭാഗം ഒരു ദിവസംകൊണ്ടു തന്നെ വലിയ ഗര്‍ത്തമായി മാറിയതായി സമീപ വ്യാപാരികള്‍ പറയുന്നു. ഗര്‍ത്തത്തില്‍ ചാടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചു.
എന്നാല്‍ സ്ഥിരപരിഹാരം കാണുന്നതിനുപകരം ഗര്‍ത്തത്തിന് മുകളില്‍ കല്ല് നിറച്ച വീപ്പ വച്ചു. രാത്രിയില്‍ പത്തനാപുരം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഈ വീപ്പ പെട്ടെന്ന് കാണാന്‍ സാധിക്കാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. കഴിഞ്ഞ ദിവസം ഒരു സ്കൂട്ടര്‍ വീപ്പയില്‍ ഇടിച്ച് അപകടമുണ്ടായി.
പൊതുമരാമത്ത് ഓഫീസില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള സ്ഥലത്താണ് അപകടാവസ്ഥ നിലനില്‍ക്കുന്നത്. ഗര്‍ത്തം ഉണ്ടായിട്ട് 20 ദിവസം പിന്നിട്ടിട്ടും വീപ്പ കൊണ്ട് കുഴിയടച്ച നടപടിക്കു പകരം സ്ഥിരപരിഹാരം ഇല്ലാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
അടൂർ: കോടികള്‍ ചെലവഴിച്ചു നിര്‍മിച്ച കെപി റോഡ് തുടക്കത്തില്‍ തന്നെ താറുമാറായി. പറക്കോട് മുതല്‍ പ്ലാന്റേഷന് ജംഗ്ഷന് വരെയുള്ള റോഡ് ഇരുവശവും താഴ്ന്ന നിലയിലാണ്. റോഡിന്റെ ദുരവസ്ഥ കാരണം അപകടങ്ങളും പതിവായി. 2018 മുതല്‍ ഒട്ടേറെത്തവണ വശങ്ങള് ഇടിഞ്ഞു താഴ്ന്നു. കുണ്ടും കുഴിയും മാറ്റുന്നതിനും ലക്ഷങ്ങള്‍ മുടക്കിയ റോഡാണിത്. എന്നാൽ, ഇന്നും അപാകതകള്‍ മാറിയിട്ടില്ല.
ഇതുകാരണം അടൂര്‍ - ഏഴംകുളം പ്ലാന്റേഷന് മുക്കുവരെയുള്ള ഭാഗങ്ങളില്‍ അപകടത്തില്‍പ്പെടുന്നത് ഒട്ടേറെപ്പേരാണ്. റോഡിന്റെ മിക്കഭാഗവും കുണ്ടും കുഴിയും ഏറ്റക്കുറച്ചിലുകളുമാണ്.
2018-ല്‍ തകര്‍ന്നുകിടന്ന കെപി റോഡ് 97.92 ലക്ഷം രൂപയ്ക്കാണ് പണിതത്. 20 മില്ലി മീറ്റര്‍ കനത്തില്‍ ജിഎസ്ബി, മുകളില്‍ 15 മില്ലിമീറ്റര്‍ കനത്തില്‍ ഡബ്ല്യുഎംഎം, അഞ്ചു സെന്റീ മീറ്റര്‍ കനത്തില്‍ ബിഎം, മൂന്ന് സെന്റി മീറ്ററില്‍ ബിസി എന്നിങ്ങനെ ചെയ്യണമെന്നായിരുന്നു കരാർ. ഇതെല്ലാം ചെയ്തുവെന്നവകാശപ്പെട്ട് 2019 മേയ് 22ന് റോഡ് നവീകരണം പൂര്‍ത്തിയാക്കി. 12 ദിവസം കഴിഞ്ഞപ്പോള്‍ അടൂരില്‍ നിന്ന് ഏഴംകുളം ജംഗ്ഷന് എത്തുംമുന്‍പ് റോഡ് താഴ്ന്നു. അടുത്തദിവസം തന്നെ പ്ലാന്റേഷന് ജംഗ്ഷനിലും റോഡ് താഴ്ന്നു.
പിന്നീട് 2022ല്‍ കെപി റോഡിലെ പ്ലാന്റേഷന് മുക്കുമുതല്‍ പൈപ്പിട്ട് ഇളകിയ സ്ഥലംവരെ നവീകരിക്കാന്‍ 92.90 ലക്ഷം രൂപ അനുവദിച്ചു. ഇതിന്റെ ഭാഗമായി ടാറിംഗും മറ്റുപണികളും നടന്നു. എന്നാൽ, വീണ്ടും റോഡിന്റെ അവസ്ഥ പഴയപടി കുണ്ടും കുഴിയുമായി. ഇപ്പോള്‍ വീണ്ടും ഇടയ്ക്കിടെ കുഴികള്‍ അടച്ചും ഏറ്റക്കുറച്ചില്‍ ഉള്ള ഭാഗത്ത് ടാറിംഗ് നടത്തിയുമാണ് മുന്നോട്ടു പോകുന്നത്.