വിഴിഞ്ഞം: പത്ത് വർഷം മുമ്പ് അമ്മയെ പരാജയപ്പെടുത്തിയ കൗൺസിലറെ തോല്പിച്ചതിന്റെ ചാരിതാർഥ്യ ത്തിലാണ് നഗരസഭയുടെ ഹാർബർ വാർഡിൽ വിജയിയായ അഫ്സ സജീന. 2015ൽ നടന്ന തെരഞ്ഞെടുപ്പിൽ ഹാർബർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച നിസാബീവിയോട് അന്ന് ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചത് അഫ്സയുടെ മാതാവ് സജീനയായിരുന്നു. അന്നു നടന്ന വാശിയേറിയ പോരാട്ടത്തിൽ വെറും 14 വോട്ടിനായിരുന്നു സജീനയുടെ പരാജയം.
ഇത്തവണ അതേ വാർഡിൽ ഇടത് സ്ഥാനാർഥിയായി എത്തിയ സജീനയെ നേരിടാൻ യുഡിഎഫ് നിയോഗിച്ചത് മുൻ കൗൺസിലർ നിസാബീവിയെ ആയിരുന്നു. ഇതോടെ ഹാർബർ വാർഡിലെ മത്സരം ശ്രദ്ധയാകർഷിച്ചു. എൽഡിഎഫും യുഡിഎഫും എൻഡിഎയും കോൺഗ്രസ് വിമത സ്ഥാനാർഥിയും ശക്തമായ മത്സരം കാഴ്ചവെച്ച തെരഞ്ഞെടുപ്പിൽ സജീനയുടെ മകളും ഇടത് സ്ഥാനാർഥിയുമായ അഫ്സ യുഡിഎഫ് സ്ഥാനാർഥി നിസാബീവിയെ 640 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
വാർഡ് പുനർ വിഭജനത്തിനുശേഷം എൽഡിഎഫിനു ലഭിച്ച ആദ്യ ജയം അഫ്സയുടെ വിജയത്തിനു തിളക്കമേറ്റി. 2015-ൽ വെറും 14 വോട്ടിനു മാതാവിനെ അടിയറവ് പറയിച്ച സ്ഥാനാർഥിയെ വലിയ മാർജിനിൽ തന്നെ തോല്പിക്കാനായത് അഫ്സയുടെ പ്രതികാരത്തിന്റെ മാധുര്യവും വർധിപ്പിച്ചു. ആദ്യ രണ്ടു തവണ യുഡിഎഫ് ജയിച്ച വാർഡിൽ കഴിഞ്ഞ തവണ കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ചശേഷം പാർട്ടിയിൽ നിന്നു രാജിവച്ച കൗൺസിലറെ ഇത്തവണ കൂടെക്കൂട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
കോൺഗ്രസിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച വിഴിഞ്ഞം പഞ്ചായത്ത് മുൻ പ്രസിഡന്റ് ലതാ സുഗതന്റെ വരവ് യുഡിഎഫിന് തിരിച്ചടിയായി.
എൽഡിഎഫ് സ്ഥാനാർഥി അഫ്സ സജീന 1828 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിലെ നിസാബീവിക്ക് ലഭിച്ചത് 1188 വോട്ടുകളാണ്. സ്വതന്ത്ര സ്ഥാനാർഥി ലതാ സുഗതന് 754 ഉം എൻഡിഎ സ്ഥാനാർഥി അനിതാ അജീഷിന് 444 വോട്ടുകളും ലഭിച്ചു.
Tags : kerala vishesham councilor Daughter