വിഴിഞ്ഞം : കടൽവിഭവങ്ങൾ കഴിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിൽ വിഴിഞ്ഞം മേഖലയിലെ ഭക്ഷണശാലകളിൽ പരിശോധനയ്ക്ക് തയ്യാറെടുത്ത് അധികൃതർ. ഡിഎംഒ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥരും വിഴിഞ്ഞം, മുക്കോല മേഖലയിലെ ആരോഗ്യവകുപ്പുദ്യോഗസ്ഥരും സംയുക്തമായി വ്യാപക പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംശയമുള്ള ഭക്ഷണപദാർത്ഥങ്ങളുടെ സാമ്പിൾ ശേഖരണം നടത്തുമെന്നും അധികൃതർ പറയുന്നു. എന്നാൽ മനുഷ്യന് ഹാനികരമായ വസ്തുക്കളുടെ പരിശോധന സംവിധാനങ്ങൾ അപര്യാപ്തമെന്നതും അധികൃതരെ കുഴക്കുന്നുണ്ട്.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തി ശേഖരിക്കുന്ന സാമ്പിളുകളുടെ ഫലം വൈകുന്നത് വലിയ തിരിച്ചടിക്ക് കാരണമാകുന്നതായും അധികൃതർ വിലയിരുത്തുന്നു.ഫുഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട് നാല് ജില്ലകളിൽ നിന്ന് അധികൃതർ ശേഖരിക്കുന്ന സാമ്പിളുകൾ പരിശോധിക്കാൻ തിരുവനന്തപുരത്ത് മാത്രമാണ് ഒരു ലാബുള്ളത്. ഓരോ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ഒരു ഫുഡ് സേഫ്റ്റി ഓഫീസറുടെ കീഴിൽ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ അധികാരപരിധിയിൽ നിന്ന് മാസം തോറും നിശ്ചിത കണക്കിൽ മീൻഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുടെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്.
ഇവയെല്ലാം എത്തിക്കുന്നത് തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഫുഡ് സേഫ്റ്റി ലാബിലാണ്. കൂടുതൽ പരിശോധന ആവശ്യമുള്ളപ്പോൾ എറണാകുളത്തെ സിഫ്റ്റ് ലാബിനെ ആശ്രയിക്കണം. പതിനാല് ദിവസത്തിനുള്ളിൽ പരിശോധന ഫലം കിട്ടണമെന്നാണ് വ്യവസ്ഥയെങ്കിലും സാമ്പിളുകളുടെ അമിതമായ എണ്ണക്കൂടുതൽ കാരണം ഇതൊന്നുംനടക്കാറില്ല. കഴിഞ്ഞ ദിവസം ഫാസ്റ്റ് ഫുഡ് കടയിൽ നിന്ന് ഭക്ഷണം കഴിച്ച് രണ്ട് പേരുടെ ജീവൻ നഷ്ടമായപ്പോൾ ഫുഡ് സേഫ്റ്റി അധികൃതർ ശേഖരിച്ച സാമ്പിൾഫലവും മരണകാരണം വ്യക്തമാക്കുന്ന തരത്തിലുള്ളവയല്ല. കൊല്ലത്ത് നിന്നെത്തിയ സംഘം കഴിച്ച ഭക്ഷണാവശിഷ്ടം കണ്ടെത്താനായില്ല. പകരം കടയിൽ ഐസ് ബോക്സുകളിൽ സൂക്ഷിച്ചിരുന്ന കൊഞ്ച്, കണവ, ചിപ്പി എന്നിവയുടെ സാമ്പിളുകളാണ് ശേഖരിച്ചത്.