വൈപ്പിൻ: വീടുവിട്ടിറങ്ങിയ പതിനേഴുകാരന്റെ മൃതദേഹം കടൽതീരത്ത് അടിഞ്ഞ നിലയിൽ കണ്ടെത്തിയതിനു പിന്നിൽ ദുരൂഹത. മരണം ഓൺലൈൻ ഗെയിമുമായി ബന്ധപ്പെട്ടതായിരിക്കുമെന്ന വീട്ടുകാരുടെ സംശയമാണ് ദുരൂഹതയ്ക്ക് ഇടയാക്കിയിട്ടുള്ളത്. ഗെയിമിൽ പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതായിരിക്കുമോ, അതോ ഗെയിമിന്റെ ഭാഗമായി കടലിൽ ചാടിയതാണോയെന്നും വ്യക്തമല്ല.
മരണത്തിലും മരണകാരണത്തിലും വ്യക്തത ലഭിക്കണമെങ്കിൽ മൃതദേഹത്തിൽനിന്ന് കിട്ടിയ ഫോൺ പരിശോധിക്കേണ്ടിവരുമെന്ന് പോലീസ് പറഞ്ഞു. വെള്ളം കയറിയ ഫോൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിട്ടുള്ളത്. വീട്ടുകാർ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഞാറക്കൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
ഞാറയ്ക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അജിത്കുമാറിന്റെ മകൻ അർജുൻകുമാറിന്റെ മൃതദ്ദേഹം വെള്ളിയാഴ്ചയാണ് എളങ്കുന്നപുഴ ബീച്ചിലെ തീരത്തടിഞ്ഞത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്നലെ സംസ്കരിച്ചു.
Tags : Local News Nattuvishesham Ernakulam