ഇരിട്ടി: സ്ഥാലം ഉടമകളുടെ എതിർപ്പിനെ തുടർന്ന് നിർത്തിവച്ചിരുന്ന വയനാട് കരിന്തളം 400 കെ.വി. ലൈൻ നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് സൂചന . നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണ്. ഉഡുപ്പി-കരിന്തളം പ്രഖ്യാപനം വന്നതോടെയാണ് വയനാട് കരിന്തളം നഷ്ടപരിഹാര പാക്കേജും ഉടൻ ഉണ്ടാകുമെന്ന സൂചന പുറത്തുവരുന്നത്.
സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജ് അനുസരിച്ചായിരിക്കും കർഷകരുടെ പ്രതികരണവും പദ്ധതി യുടെ മുന്നോട്ടുള്ള പ്രവർത്തനവും. ഇപ്പോൾ പ്രഖ്യാപിച്ച ഉഡുപ്പി- കരിന്തളം പാക്കേജ് വയനാട്- കരിന്തളം പവർ ഹൈവേയിൽ ഭൂമി നഷ്ടമാകുന്ന കർഷകർ നേരത്തെ തന്നെ തള്ളിയിരുന്നു . നിലവിലെ ഉഡുപ്പി-കരിന്തളം പാക്കേജിനേക്കാൾ മെച്ചപ്പെട്ട പാക്കേജ് പ്രഖ്യാപിച്ചാൽ മാത്രമേ കർഷകർ പ്രതിരോധം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം .
നിലവിൽ സർക്കാർ പ്രഖ്യാപിച്ച പാക്കേജ് വയനാട് -കരിന്തളം റീച്ചിലെ കർഷകർക്ക് സ്വീകാര്യമല്ലെന്നും ടവർ സ്ഥാപിക്കുന്ന സ്ഥലത്തിന് സെന്റിന് ഒരുലക്ഷം രൂപയും ലൈൻ കടന്നുപോകുന്ന സ്ഥലത്തിന് സെന്റിന് 50,000 രൂപയും നൽകണമെന്നാണ് കർഷകരുടെ ആവശ്യം. കൂടാതെ ലൈൻ വീടിന് മുകളിലൂടെ കടന്നുപോകുന്ന സ്ഥലങ്ങളിൽ ചതുരശ്ര അടിക്ക് 2000 രൂപയും നല്കണമെന്നാണ് കർഷകരുടെ ആവശ്യം.
ഉഡുപ്പി കരിന്തളം പാക്കേജ് പ്രഖ്യാപിച്ചതിന്റെ മറവിൽ വയനാട് കരിന്തളം റീച്ചിൽ അതേ പാക്കേജ് കൊണ്ടുവരാനുള്ള കെഎസ്ഇബിയുടെയും സർക്കാരിന്റേയും ഒത്തുകളിയാണെന്ന ആക്ഷേപവും കർഷകർ ഉയത്തുന്നുണ്ട് .
വയനാട് -കരിന്തളം പാക്കേജ് പ്രഖ്യാപിക്കാത്ത സഹചര്യത്തിൽ ഇതിനെതിരേ പ്രതികരിക്കേണ്ടെന്നാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ കൃഷിഭൂമിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ തന്നെയാണ് കർഷകർ.
Tags : compensation nattuvishasham local news