റാന്നി: ഹൈക്കോടതി ഉത്തരവുണ്ടായിട്ടും നാറാണംമൂഴി പഞ്ചായത്തിലെ തെക്കേത്തൊട്ടി നിവാസികൾക്ക് പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ വൈകുന്നു. കോടതി ഉത്തരവ് വന്നു മാസങ്ങൾ കഴിഞ്ഞു. എന്നാൽ, പട്ടയം നൽകാനാവശ്യമായ നടപടികൾ റവന്യു വകുപ്പ് സ്വീകരിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഈ സർക്കാരിന്റെ കാലത്ത് ഇനി പട്ടയം ലഭിക്കുമെന്ന പ്രതീക്ഷയും പ്രദേശവാസികൾക്കില്ല.
വനം - റവന്യു വകുപ്പുകളുടെ സംയുക്ത സർവേ ഉൾപ്പെടെ പൂർത്തീകരിച്ചതാണ്. 1950 കളിലാണ് തെക്കേത്തൊട്ടി നിവാസികൾ കൃഷിക്കായി വനം വെട്ടിത്തെളിച്ചു താമസം തുടങ്ങിയത്. തലമുറകൾ പിന്നിട്ടിട്ടും ഇവരുടെ പട്ടയം നൽകാൻ നടപടി ഉണ്ടായില്ല.
താമസവുമായി ബന്ധപ്പെട്ട സർക്കാർ രേഖകളും ഭൂമി രജിസ്റ്റർ രേഖകളും ഇല്ലെന്നറിഞ്ഞിരിക്കേ ഇത്തരം ആധികാരിക രേഖകൾ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ ചില വനം-റവന്യു ഉദ്യോഗസ്ഥർ. ഇതിൻപ്രകാരം വന്നിരിക്കുന്ന വനം, റവന്യു ഉദ്യോഗസ്ഥരുടെ സംയുക്ത കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത് താമസക്കാരുടെ കൈവശം ഇല്ലെന്നറിയാമായിട്ടും ഭൂമി കൈമാറ്റം ചെയ്തുകൊണ്ടുള്ള രജിസ്റ്റേഡ് രേഖകളും മറ്റും ആവശ്യപ്പെട്ടിരുന്നു.
തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള രജിസ്ട്രേഷൻ രേഖകൾ, പാട്ടച്ചീട്ട്, കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ ഇവയും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടയ വിതരണം വൈകിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനെതിരേ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല ഉത്തരവുണ്ടായിട്ടും നടപടികളിൽ വീഴ്ചയുണ്ടായി.
അതേസമയം 1977നു മുമ്പ് ഈ സ്ഥലത്ത് താമസക്കാരാണെന്നു കാണിക്കാൻ ഈ മേൽവിലാസത്തിൽ 1977നു മുമ്പ് സർക്കാർ വിദ്യാഭ്യാസ വകുപ്പു നൽകിയ താമസക്കാരുടെ മക്കളുടെ എസ്എസ്എൽസി ബുക്ക്, ആദ്യകാല കൈവശ കർഷകർക്കു നേരേയുള്ള വകുപ്പുകളുടെ ഭീഷണികൾക്കെതിരേ 1955 മേയ് 16ന് തയാറാക്കി തിരു- കൊച്ചി സ്റ്റേറ്റ് രാജപ്രമുഖന് സ്ഥലവാസിയായ പാലിയേക്കര വറുഗീസ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ സമർപ്പിച്ച നിവേദനത്തിന്റെ യഥാർഥ പകർപ്പ് എന്നിവയടക്കം പഴയകാല രേഖകളൊക്കെ വനംവകുപ്പിന് സ്ഥലവാസികൾ സമർപ്പിച്ചിട്ടുമുണ്ട്.
1950 കാലഘട്ടത്തോടടുത്ത് വെട്ടിത്തെളിച്ച് സ്ഥിരതാമസമാക്കിയിട്ട് 75 വർഷത്തോളമാകുന്ന തെക്കേത്തൊട്ടി പ്രദേശവാസികൾക്ക് പട്ടയം നൽകാതിരിക്കാൻ കുത്സിത ശ്രമങ്ങൾ ഇപ്പോഴുമുണ്ടെന്ന് സ്ഥലവാസികൾ പറഞ്ഞു. 1977നു മുന്പ് ഭൂമി സ്വന്തമാക്കിയവരാണെന്ന തിരിച്ചറിവിൽ യാതൊരുവിധ രേഖകളുമില്ലാതെതന്നെ ഇവർക്കു പട്ടയം അനുവദിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്പോഴാണ് ഓരോ കാരണം നിരത്തി പട്ടയം വിതരണം വൈകിപ്പിച്ചത്.
സർവേ നന്പരുകളിൽ പിഴവു വരുത്തിയും തണ്ടപ്പേര് രജിസ്റ്റർ മാറ്റിയുമൊക്കെ സാങ്കേതിക പിഴവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുമുണ്ട്. പാവപ്പെട്ട കൈവശ കർഷകരാണ് ഇതുമൂലം വലയുന്നത്.