കോഴഞ്ചേരി: വേനല്‍ക്കാലത്ത് പമ്പാനദിയില്‍ വെള്ളം കുറവെങ്കിലും കടവുകള്‍ പലതും അപകടക്കെണികളാണ്. ഇതു മനസിലാക്കാതെ നദിയിലേക്ക് ഇറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. മണല്‍ത്തിട്ടകളായി തോന്നിക്കുന്ന പല സ്ഥലങ്ങളിലും ആഴമേറിയ ചുഴികളാണ്. ഇതിലേക്ക് അകപ്പെടുന്നവരെ രക്ഷിക്കുക സാധ്യമല്ല.
വേനല്‍ക്കാലത്ത് നദിയില്‍ വിദൂരങ്ങളില്‍ നിന്നുപോലും ആളുകള്‍ കുളിക്കാനായി എത്താറുണ്ടെന്നും അപകടം മനസിലാക്കാതെയാണ് പലരും ഇറങ്ങുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. സ്കൂൾ, കോളജ് വിദ്യാര്‍ഥികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. സ്കൂളുകളില്‍ അധ്യയനവര്‍ഷാവസാന കാലയളവായതിനാല്‍ ഉച്ചകഴിഞ്ഞുള്ള സമയത്ത് കുട്ടികള്‍ പലപ്പോഴും ഉല്ലാസവേദികളായി തെരഞ്ഞെടുക്കുന്നത് നദീ തീരങ്ങളാണ്. തീരങ്ങളിലേക്ക് എത്തുന്നവര്‍ കുളിക്കാനായി നദിയിലേക്ക് ഇറങ്ങുമ്പോഴാണ് അപകടങ്ങളുണ്ടാകുന്നത്. നീന്തല്‍ വശമുള്ളവര്‍ക്കു പോലും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കാറുണ്ട്.
വേനല്‍ക്കാലത്താണ് ജില്ലയിലെ നദികളില്‍ മുങ്ങിമരണങ്ങള്‍ ഏറെയും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ശ്രദ്ധേയം.
കണ്വന്ഷന് കാലയളവില്‍ ജാഗ്രത
മാരാമൺ, ചെറുകോലപ്പുഴ കണ്‍വന്‍ഷനുകള്‍ അടുത്തയാഴ്ച ആരംഭിക്കുമെന്നതിനാല്‍ പമ്പയുടെ തീരങ്ങളില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും. മൂന്നുവര്‍ഷം മുമ്പ് മാരാമണ്‍ കണ്വന്ഷന് നഗറിനു തൊട്ടടുത്ത് രണ്ട് യുവാക്കള്‍ നദിയില്‍ മുങ്ങിമരിച്ച സംഭവമുണ്ടായി. മാരാമണ്‍ കണ്വന്ഷന് നഗറിനോടു ചേര്‍ന്ന നദി ഭാഗങ്ങളിലെല്ലാം ആഴത്തിലുള്ള കയങ്ങളാണ്. ഇത്തരം സ്ഥലങ്ങള്‍ മനസിലാക്കാതെ കുളിക്കാനിറങ്ങിയാല്‍ അപകടത്തിനു സാധ്യതയുണ്ട്.
സുരക്ഷാ വേലി തീര്‍ത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇതു വകവയ്ക്കാതെ നദിയിലേക്ക് ഇറങ്ങാറുണ്ടെന്നു പറയുന്നു. ചെറുകോല്‍പ്പുഴ കണ്വന്ഷന് നഗറിനോടു ചേര്‍ന്നു പമ്പയുടെ പല ഭാഗങ്ങളിലും അപകടക്കെണികളുണ്ട്.
പമ്പാനദിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കോഴഞ്ചേരി: പമ്പാ നദിയില്‍ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്ങ് തടത്തില്‍ സൂര്യയുടെ മകന് നിരഞ്ജന് (18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സഹപാഠികളായ ആറ് വിദ്യാര്‍ഥികള്‍ കോഴഞ്ചേരി കീഴുകരയ്ക്ക് സമീപമുള്ള പമ്പ് ഹൗസിനു സമീപം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിരഞ്ജന് ഒഴുക്കില്‍പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വിട്ട് മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും പത്തനംതിട്ടയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂബ ടീം അംഗങ്ങളും നടത്തിയ തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ആറന്മുള എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പോലീസ് സംഘവും കോഴഞ്ചേരി പഞ്ചായത്ത് മെംബര്‍ ബിജോ പി. മാത്യുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും തൊഴിലാളികളും തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാ സേനയ്ക്കൊപ്പം പങ്കു ചേര്‍ന്നു.
Tags : nattu vishesham lack of water river