മഞ്ഞനിക്കര പെരുന്നാളിനോടനുബന്ധിച്ച തീർഥാടക സമ്മേളനം ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ അനുഗ്രഹം തേടിയെത്തിയ വിശ്വാസികൾ മഞ്ഞനിക്കരയെ ഭക്തിസാന്ദ്രമാക്കി.
വിവിധ മേഖലകളിൽ നിന്നുള്ള തീർഥാടകരെ പെരുന്നാൾ കമ്മിറ്റി, മഞ്ഞനിക്കര മാർ സ്തേഫാനോസ് പള്ളി, സമീപ ഇടവകകൾ, ദയറാ, പൗരാവലി എന്നിവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
ഫാ എബി സ്റ്റീഫൻ , ഫാ. ജോൺ പുന്നമറ്റം, ഫാ ജോൺ കുര്യാക്കോസ്, രാജൻ ജോർജ്, അജിത്ത് കുരുവിള, അലക്സാണ്ടർ കാരക്കാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓമല്ലൂർ കുരിശങ്കൽ വിശ്വാസികളെ സ്വീകരിച്ചു. ഹൈറേഞ്ച് - റാന്നി മേഖല, കിഴക്കൻ മേഖല, കൊല്ലം ഭദ്രാസനം തീർഥാടകരെയാണ് പ്രധാനമായും സ്വീകരിച്ചത്.
മഞ്ഞനിക്കരയിൽ നടന്ന തീർഥാടക സംഗമം ശേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജും യാക്കോബായ സഭയിലെ മെത്രാപ്പോലീത്തമാരും പങ്കെടുത്തു. വിവിധ അവാർഡുകളുടെ വിതരണവും സമ്മേളനാനന്തരം തീര്‍ഥയാത്ര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ കബറിങ്കല്‍ അഖണ്ഡ പ്രാർഥനയും നടത്തി.
പെരുന്നാളിന്റെ സമാപനദിവസമായ മഞ്ഞനിക്കര മോര് സ്തേഫാനോസ് കത്തീഡ്രലില്‍ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ കാർമികത്വത്തില്‍ വിശുദ്ധ കുർബാന ഉണ്ടാകും. 5.15ന് പ്രഭാത പ്രാഥന, 5.45ന് സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന.
ഐസക് മാര്‍ ഒസ്ത്താത്തിയോസ്, ഏലിയാസ് മാർ യൂലിയോസ് എന്നിവർ സഹകാർമികരാകും. 8.30ന് പെരുന്നാൾ കുർബാനയ്ക്ക് യൽദോ മാർ തീത്തൂസ് മെത്രാപ്പോലീത്ത കാർമികനാകും. തുടർന്ന് കബറിങ്കൽ ധൂപപ്രാർഥന, നേർച്ചവിളന്പ്, പ്രദക്ഷിണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.