തൃശൂർ: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്നു നടത്തുന്ന ജില്ലാ കേരളോത്സവം ഇന്നുമുതൽ ഒൻപതുവരെ ജില്ലയിലെ വിവിധ വേദികളിൽ നടക്കും. ഇന്നു രാവിലെ 9.30നു കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് ഗ്രൗണ്ടിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.
എ.സി. മൊയ്തീൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കെ. രാധാകൃഷ്ണൻ എംപി, കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, സ്ഥിരംസമിതി അധ്യക്ഷൻമാർ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
കലാമത്സരങ്ങൾ തൃശൂർ ടൗണ്‍ഹാൾ, രാമവർമപുരം വിജ്ഞാൻ സാഗർ, രാമവർമ്മപുരം ജിയുപിഎസ് ഹാൾ ഉൾപ്പെടെ എട്ടു വേദികളിലായി നടക്കും. കായികഇനങ്ങൾ കുന്നംകുളം ജിഎംബിവിഎച്ച്എസ്എസ് ഗ്രൗണ്ട്, കോർപറേഷൻ സ്റ്റേഡിയം, തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയം, ആരോഗ്യ സർവകലാശാല ഗ്രൗണ്ട് ഉൾപ്പെടെ 14 കേന്ദ്രങ്ങളിലായാണു നടക്കുക. ജില്ലാതലത്തിൽ വിജയികളാകുന്നവർ സംസ്ഥാനതലമത്സരത്തിൽ പങ്കെടുക്കും. നിലവിൽ തൃശൂർ ജില്ലയാണു സംസ്ഥാന ജേതാക്കൾ.
1500 കലാ-കായികപ്രതിഭകൾ മാറ്റുരയ്ക്കുന്ന മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും മന്ത്രി കെ. രാജൻ ഒൻപതിന് ഉച്ചകഴിഞ്ഞു മൂന്നിനു ടൗണ്‍ഹാളിൽ നിർവഹിക്കും. പി. ബാലചന്ദ്രൻ എംഎൽഎ, മേയർ ഡോ. നിജി ജസ്റ്റിൻ, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, സ്ഥിരംസമിതി അധ്യക്ഷരായ പി.ഐ. സാജിത, പി.എസ്. വിനയൻ, ഷീല ജോർജ്, കെ.ആർ. മായ, സെക്രട്ടറി ടോബി തോമസ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.