കെ.ടി. ജയലക്ഷ്മി, ബി.ആർ. ദിവ്യ, കെ. രാധിക.
കാഞ്ഞങ്ങാട്: സേവനരംഗത്ത് മികവ് തെളിയിച്ച ഉദ്യോഗസ്ഥർക്കുള്ള സംസ്ഥാന റവന്യു വകുപ്പിന്റെ ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് പെൺതിളക്കം. ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ടത് മൂന്നു വനിതകളാണ്. വില്ലേജ് ഓഫീസർമാരായ കെ.ടി. ജയലക്ഷ്മി (അജാനൂർ), ബി.ആർ. ദിവ്യ (ബാര), കെ. രാധിക (കരിന്തളം) എന്നിവരാണ് അവാർഡ് പങ്കിട്ടത്.
കാസർഗോഡ് താളിപ്പടപ്പ് സ്വദേശിനിയായ ജയലക്ഷ്മി സയൻസ് ബിരുദവും ബിഎഡും കഴിഞ്ഞ ശേഷമാണ് റവന്യൂ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. ചെങ്കളയിൽ സ്പെഷൽ വില്ലേജ് ഓഫീസറായിരിക്കേ രണ്ടുവർഷം മുമ്പാണ് സ്ഥാനക്കയറ്റം ലഭിച്ച് അജാനൂർ വില്ലേജ് ഓഫീസറായി എത്തിയത്. കഴിഞ്ഞ വർഷം കളക്ടറുടെ ഗുഡ് സർവീസ് എൻട്രി ലഭിച്ചിരുന്നു. ഭർത്താവ് കെ. അനൂപ്കുമാർ മംഗളുരു തുറമുഖത്ത് കസ്റ്റംസ് ഉദ്യോഗസ്ഥനാണ്. ഐസറിൽ ഗവേഷണ വിദ്യാർഥിനിയായ ദേവിപ്രിയ, ഡാറ്റാ സയൻസ് ബിരുദ വിദ്യാർഥി ഗോകുൽ എന്നിവരാണ് മക്കൾ.ഉദുമ ബാര സ്വദേശിനിയായ ബി.ആർ. ദിവ്യ ഒന്നര വർഷം മുമ്പാണ് സ്വന്തം നാട്ടിൽ വില്ലേജ് ഓഫീസറായി ചുമതലയേൽക്കുന്നത്. വില്ലേജ് ഓഫീസർമാർ വാഴാത്ത ഇടമെന്ന പരാതി ഇല്ലാതാക്കാനും പരമാവധി സേവനങ്ങൾ ഉറപ്പുവരുത്താനും നാട്ടുകാരിയായ വില്ലേജ് ഓഫീസർക്ക് കഴിഞ്ഞു. ഭർത്താവ് കെ.വി.മനോജ്കുമാർ സഹകരണ വകുപ്പിൽ അസി. രജിസ്ട്രാറാണ്. മകൻ ആരുഷ് കേന്ദ്രീയ വിദ്യാലയത്തിൽ പഠിക്കുന്നു.
നീലേശ്വരം പാലക്കാട്ട് സ്വദേശിനിയായ കെ. രാധിക രണ്ടര വർഷം മുമ്പാണ് കരിന്തളം വില്ലേജ് ഓഫീസറായി ചുമതലയേറ്റത്. ഭർത്താവ് എം.മനോഹരൻ വിമുക്തഭടനാണ്. വിദ്യാർഥികളായ ശ്രീപ്രദ, ശ്രീനിധ എന്നിവർ മക്കളാണ്.
മികച്ച വില്ലേജ് ഓഫീസായി വടക്കേ തൃക്കരിപ്പൂർ
തൃക്കരിപ്പൂർ: ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയാണ് വടക്കേ തൃക്കരിപ്പൂർ വില്ലേജ് ഓഫീസ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള അവാർഡ് നേടിയത്. റവന്യൂ വരുമാനത്തിലുണ്ടായ വർധനവും ശ്രദ്ധേയമായി.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചത്.
ഇതിൽ ആദ്യത്തെ ആറു മാസം തൃക്കരിപ്പൂർ സ്വദേശി ടി.വി. സന്തോഷ് കുമാറായിരുന്നു വില്ലേജ് ഓഫീസർ. തുടർന്ന് കഴിഞ്ഞ ആറുമാസമായി പി. പ്രസീതയാണ് വില്ലേജ് ഓഫീസറായിരിക്കുന്നത്.