ഗാന്ധിനഗർ: സർക്കാർ അധ്യാപക ഡോക്ടർമാരുടെ ഡിമാൻഡുകൾ പരിഗണിക്കാൻ തയാറാകാതെ വന്നതോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുടെ സമരം തുടരുന്നു. കഴിഞ്ഞ ദിവസം കെജിഎംസിടിഎ നേതാക്കൾ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടതിനാൽ രോഗികളുടെ ദുരിതം തുടരുകയാണ്.
ഒപി ബഹിഷ്കരണത്തോടൊപ്പം ശസ്ത്രക്രിയയിൽനിന്ന് അധ്യാപക ഡോക്ടർമാർ വിട്ടുനിൽക്കാൻ തുടങ്ങിയതോടെ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾ വേദന തിന്നുന്നത് തുടരേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽനിന്നും എല്ലാ ദിവസം ആയിരക്കണക്കിന് രോഗികളാണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്. പലരും ആശുപത്രിയിലെത്തുമ്പോഴാണ് വിദഗ്ധ ഡോക്ർമാർ സമരത്തിലാണെന്ന വിവരം അറിയുന്നത്. രാവിലെ മുതൽ ജനറൽ മെഡിസിൻ, ഓർത്തോ, സർജറി തുടങ്ങിയ വിവിധ വിഭാഗം ഒപികളിൽ വൻ തിരക്കാണ് നേരിടുന്നത്.
ജൂണിയർ ഡോക്ടർമാർ, പിജിക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഒപിയുടെ പ്രവർത്തനം നടക്കുന്നത്. ഒപികളിൽ അധ്യാപക ഡോക്ടർമാരില്ലാത്തതിനെ തുടർന്ന് മതിയായ ചികിത്സ കിട്ടാതെ രോഗികൾക്ക് മടങ്ങേണ്ടി വരുന്നു.
ദൂരെ സ്ഥലങ്ങളിൽ നിന്നും വരുന്നവരാണ് ഏറെ ബുദ്ധിമുട്ട് നേരിടുന്നത്. നെഫ്രോളജി, ന്യൂറോളജി, യൂറോളജി, ഗൈനക്കോളജി എന്നിവിടങ്ങളിലെ ഒപികളിൽ അധ്യാപക ഡോക്ടർമാരുടെ അഭാവം നേരിടുന്നത് രോഗികൾക്ക് തുടർ ചികിത്സ മതിയായ തരത്തിൽ ലഭിക്കുന്നതിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ വിഭാഗങ്ങളിൽ ഒപി ദിവസങ്ങളിലും വലിയ തിരക്കാണ് അനുഭപ്പെടുന്നത്.