തിരുവനന്തപുരം: മെഡിക്കൽ കോ ളജുകളിലെ ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി, ശസ്ത്രക്രിയ ബഹിഷ്കരണം തുടരുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വലഞ്ഞ് രോഗികൾ. ഒപികളിൽ ജൂണിയർ ഡോക്ടർമാരെക്കണ്ടു മടങ്ങുകയാണ് രോഗികൾ. അതേസമയം വിട്ടുവീഴ്ചയ്ക്ക് ആരോഗ്യവകുപ്പും ഡോക്ടർമാരും തയാറല്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ ക്കണ്ടു പരിഹാരം തേടാനാണ് ഡോക്ടർമാരുടെ ശ്രമം.
ആരോഗ്യമന്ത്രിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടെന്നും അതിനാൽ മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂവെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യമേഖലയിൽ അടുത്തിടെ ഉണ്ടായ പ്രശ്നങ്ങൾക്ക് ചികിത്സ വേണ്ടത് സിസ്റ്റത്തിനാണെന്നു കേരള ഗവൺമെന്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) ഭാരവാഹികൾ കുറ്റപ്പെടുത്തി.
ഒറ്റമൂലികൊണ്ട് പരിഹാരം കാണാനാവില്ല. സിസ്റ്റം ഇങ്ങനെ എങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമെന്നും കെജിഎംസിടിഎ പ്രതികരിച്ചു. ഒരിക്കൽ പോലും കുറവുകൾ പരിഹരിക്കാമെന്നു മന്ത്രി പറഞ്ഞിട്ടില്ലെന്നും പരിമിതികൾ സഹിച്ച് ഇനി ജോലി ചെയ്യാനില്ലെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. സിസ്റ്റത്തിന്റെ പരാജയമില്ലാതാക്കാൻ ശ്രമിക്കേണ്ടത് തലപ്പത്ത് ഇരിക്കുന്നവരാണെന്നും ഭാരവാഹികൾ പറഞ്ഞു.