മഞ്ചേരി : നഗരസഭയിലും സമീപ പ്രദശങ്ങളിലും വർഷങ്ങളായി കുടിവെള്ളം മുടങ്ങുന്നത് പതിവായതിൽ മഞ്ചേരി നഗരസഭാധ്യക്ഷൻ, ഉപാധ്യക്ഷ എന്നിവരുടെ നേതൃത്വത്തിൽ കൗണ്‍സിലർമാർ മഞ്ചേരി ജല അഥോറിറ്റി കാര്യാലയത്തിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു.
മഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളായ അരുകിഴായ, മുട്ടിപ്പാലം, ഉള്ളാടംകുന്ന്, വേട്ടേക്കോട്, 22ാം മൈൽസ്, വായ്പ്പാറപ്പടി, വെള്ളാരങ്ങൽ എന്നീ പ്രദേശങ്ങളിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നത്. ഇവിടങ്ങളിൽ വാട്ടർ അഥോറിറ്റിയെയാണ് നിർധനരായ ജനങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്.
നിരന്തരം കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി, കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പരാതികൾ നൽകുകയും തുടർന്ന് താൽക്കാലികമായി മാത്രം പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നതാണ് പതിവ്. ജല അഥോറിറ്റിയെ മാത്രം ആശ്രയിക്കുന്നവർക്ക് ജലക്ഷാമം തീരാദുഃഖമായി മാറുകയും വൻ വില നൽകി കുടിവെള്ളം സ്വകാര്യ ടാങ്കർ ലോറിയിൽ നിന്ന് വാങ്ങേണ്ടി വരികയും ചെയ്യുന്നതിനെ തുടർന്നാണ് മഞ്ചേരി നഗരസഭ ജനപ്രതിനിധികൾ ജല അഥോറിറ്റി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കുടിവെള്ള പ്രശ്നം നിർബന്ധമായും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടത്.
നഗരസഭാ ചെയർപേഴ്സണ്‍ വല്ലാഞ്ചിറ അബ്ദുൾ മജീദ്, വൈസ് ചെയർപേഴ്സണ്‍ അഡ്വ. ബീന ജോസഫ് എന്നിവരുടെ നേതൃത്ത്വത്തിൽ കൗണ്‍സിലർമാർ വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യമുന്നയിച്ചത്. നാട്ടുകാരുടെ കുടിവെള്ള പ്രശ്നത്തിൽ ജല അഥോറിറ്റി അധികൃതർ രാഷ്ട്രീയം കലർത്തി കുടിവെള്ളം നിഷേധിച്ചാൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് കൗണ്‍സിലർമാർ മുന്നറിയിപ്പ് നൽകി. നാല് ദിവസത്തിനകം കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സംഘം പിൻവാങ്ങിയത്.