വെള്ളയമ്പലം ജലഭവനിൽ നടന്ന ചർച്ചയിൽനിന്ന്.
പൂവച്ചൽ: പൂവച്ചൽ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനു പരിഹാരം കാണാൻ ഒടുവിൽ ജനപ്രതിനിധികൾ രംഗത്ത്. പഞ്ചായത്ത് പ്രസിഡന്റ് അമല ഉൾപ്പടെയുള്ള ജനപ്രതിനിധികൾ വെള്ളയമ്പലത്തെ ജലഭവനിലെത്തി ഉന്നത അധികാരികളുമായി ചർച്ച നടത്തി. വെള്ളക്ഷാമം പരിഹരിക്കാൻ നടപടി എടുക്കാമെന്ന് ജലഭവൻ അധികൃതർ ഉറപ്പു നൽകി. പഞ്ചായത്ത് 2010-15 കാലഘട്ടങ്ങളിൽ കാപ്പിക്കാട്, പാറമുകൾ പ്രദേശങ്ങളിൽ 10 സെന്റ് സ്ഥലം വാട്ടർ ടാങ്ക് നിർമിക്കാൻ വാങ്ങിയിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിലെ അണിയിലക്കടവിൽനിന്ന് ഇവിടുത്തെ ടാങ്കുകളിൽ വെള്ളമെത്തിച്ച് പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയായിരുന്നു ലക്ഷ്യമെങ്കിലും നടപ്പായില്ല. പിന്നീട് ജലജീവൻ മിഷനുമായി ബന്ധിപ്പിച്ച് 70.57 കോടി രൂപ ഉൾപ്പെടുത്തി കാപ്പിക്കാട് വാങ്ങി നൽകിയ വസ്തുവിൽ ടാങ്ക്നിർമാണം പൂർത്തിയാക്കുകയും ചെയ്തു.
എന്നാൽ പാറമുകളിലെ ടാങ്ക് നിർമാണം കരാറുകാരൻ ഉപേക്ഷിച്ചു പോകുകയും ചെയ്തു. ഇതു സംബന്ധിച്ച് ദീപിക വാർത്ത നൽകിയിരുന്നു. പഞ്ചായത്തിലെ മുഴുവൻ പഞ്ചായത്ത് അംഗങ്ങളും ചർച്ചയിൽ പങ്കെടുത്തു. ക്ഷാമം പരിഹരിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നു പഞ്ചായത്ത് സമിതി പറഞ്ഞു.