വരാപ്പുഴ : കടുത്ത കുടിവെള്ളക്ഷാമം മൂലം തത്തപ്പിള്ളി മേഖലയിലെ ജനം ദുരിതത്തിൽ. ഇവിടെ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളാണു കൂടുതലും ദുരിതമനുഭവിക്കുന്നത്.
ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ ജല അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രളയത്തിനു ശേഷം മറ്റു ജല സ്രോതസുകളിലെ വെള്ളം കുടിക്കാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. കൂടാതെ പലയിടത്തും കിണറുകളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണ്.
അതിനാൽ ഏക ആശ്രയം പൈപ്പിലൂടെ വരുന്ന വെള്ളം മാത്രമാണ്. നൂലുപോലെ വെള്ളം വരാൻ തുടങ്ങിയതോടെ മറ്റു പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വാഹനങ്ങളിൽ വെള്ളമെത്തിച്ച് ഉപയോഗിക്കുകയാണു പലരും. കൂടാതെ പണം നൽകി ടാങ്കറിൽ വെള്ളമെത്തിച്ചു ഉപയോഗിക്കുന്നുണ്ട്.
മർദം കൂട്ടി പമ്പിംഗ് നടത്തിയാലും അടഞ്ഞു കിടക്കുന്ന വാൽവുകൾ പൂർണമായും തുറന്നാലും ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണു ജനങ്ങൾ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജല അഥോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നു നാട്ടുകാർ മുന്നറിയപ്പു നൽകി