വാടാനപ്പള്ളി നടുവിൽക്കരയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസം പിന്നിട്ടതോടെ വീട്ടമ്മാർ തളിക്കുളത്തെ വാട്ടർ അഥോറിറ്റി അസി. എൻജിനിയറെ തടഞ്ഞുവെച്ച
വാടാനപ്പിള്ളി: കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും പ്രശ്നത്തിനു പരിഹാരം കാണാത്തതിനെ തുടർന്ന് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി അസി. എൻജിനിയറെ ഓഫീസിൽ കയറി വളഞ്ഞ് വീട്ടമ്മമാരുടെ പ്രതിഷേധം.
നടുവിൽക്കര പാലം പരിസരത്തെ കുടുംബങ്ങളാണ് സഹികെട്ട് കുട്ടിവെള്ളത്തിനായി സമര രംഗത്ത് ഇറങ്ങിയത്. പാലത്തിനു തെക്കുപടിഞ്ഞാറ് ഭാഗത്താണ് കുടിവെള്ളക്ഷാമം രൂക്ഷം. മാസങ്ങളായി കനോലി പുഴയുടെ തീരദേശത്ത് താമസിക്കുന്ന 23 കുടുംബങ്ങൾ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. മുറവിളിയെ തുടർന്ന് വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥർ 150 മീറ്ററോളം ദൂരത്തിൽ പൈപ്പ് സ്ഥാപിച്ചിരുന്നു. ഇതോടെ ടാപ്പുകളിൽ വെള്ളം എത്തിയിരുന്നു. എന്നാൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പിന്നീട് ടാപ്പുകളിൽ വെള്ളമെത്തിയില്ല. ഇതോടെയാണ് പ്രദേശത്തെ കുടുംബങ്ങൾ വീണ്ടും വലഞ്ഞത്.
നട്ടംതിരിഞ്ഞ വീട്ടമ്മമാർ വാർഡ് അംഗം റെജീന രാജുവിന്റെ നേതൃത്വത്തിൽ തളിക്കുളം കച്ചേരിപ്പടിയിലെ വാട്ടർ അഥോറിറ്റി ഓഫീസിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു. ഓഫീസിൽ കയറി ഉദ്യോഗസ്ഥയെ വളഞ്ഞു. മാസങ്ങളായി കുടിവെള്ളത്തിന് നട്ടം തിരിയുകയാണെന്നും 650 രൂപ ചെലവാക്കിയാണ് ടാങ്ക് വെള്ളം വാങ്ങി കൊണ്ടുവരുന്നതെന്നും വീട്ടമ്മമാർ ഉദ്യോഗസ്ഥയെ ധരിപ്പിച്ചു. വിവരം അറിഞ്ഞ് വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്് ഐ.എൻ. സുധീഷ്, പഞ്ചായത്ത് അംഗം എം. എസ് .സുജിത്ത്, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എം. നിസാർ, സിപിഎം നേതാക്കളായ കെ.എ. വിശ്വംഭരൻ, ഷാജുദ്ദീൻ, കെ. കെ. അനിൽകുമാർ എന്നിവരും സ്ഥലത്ത് എത്തി.
പരിഹാരം കണ്ടില്ലെങ്കിൽ പിരിഞ്ഞുപോകില്ലെന്നും കുത്തിയിരിപ്പുസമരം നടത്തുമെന്നും വീട്ടമ്മമാർ തറപ്പിച്ചുപറഞ്ഞു. പുതിയ പൈപ്പ് സ്ഥാപിച്ചശേഷം വെള്ളം എത്തിയെന്നും പൈപ്പ് പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങിയതെന്നും പൊട്ടിയ പൈപ്പ് മാറ്റി കുടിവെള്ള വിതരണം ആരംഭിച്ചതായും അടുത്ത ദിവസത്തിനുള്ളിൽ വെള്ളം എത്തിയില്ലെങ്കിൽ പരിശോധന നടത്തി തടസം നീക്കി വെള്ളം എത്തിക്കുമെന്ന ഉദ്യോഗസ്ഥയുടെ ഉറപ്പിലാണ് വീട്ടമ്മമാരുടെ പ്രതിഷേധ സമരം അവസാനിപ്പിച്ചത്.
ഇനിയും വെള്ളം എത്തിയില്ലെങ്കിൽ വീണ്ടും ശക്തമായ സമരവുമായി ഇറങ്ങുമെന്ന് വീട്ടമ്മമാർ മുന്നറിയിപ്പു നൽകി. സമരത്തിന് മിനി സുധർമൻ, ധന്യ, നസീറ, സജിനി, കബീർ എന്നിവർ നേതൃത്വം നൽകി. പുഴയോര മേഖലയിലെ കിണറുകളിൽ ഉപ്പു വെള്ളമായതോടെ ഇവിടത്തുകാർ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമെല്ലാം വാട്ടർ അഥോറിറ്റിയുടെ ടാപ്പുകളിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഈ കുടിവെള്ള വിതരണമാണ് മാസങ്ങളായി നിലച്ചത്.