പേരൂര്‍ക്കട: ശ്രീവരാഹം മുക്കോലയ്ക്കല്‍ ദേവീക്ഷേത്രത്തിനു സമീപം ഫ്ളാറ്റില്‍ ഒറ്റയ്ക്കു താമസിച്ചുവന്ന ചന്ദ്ര ശ്രീനിവാസനെ (65) അടിച്ചുവീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്നു പോലീസ്. ചന്ദ്രയുടെ ഫ്ളാറ്റിനു താഴത്തെ നിലയില്‍ താമസിക്കുന്ന റീന, ഇവരുടെ സുഹൃത്ത് ഷീബ, ഷീബയുടെ സുഹൃത്ത് ശരത്ത്, ശരത്തിന്റെ ജയില്കൂട്ടാളി രാജന് എന്നിവരാണ് പിടിയിലായത്. കൊലപാതകം ഉള്‍പ്പെടെ മൂന്നു കേസുകളിലെ പ്രതിയാണ് ഷീബയെന്നു പോലീസ് പറഞ്ഞു.
ശരത്ത്, രാജന് എന്നിവര്‍ക്കെതിരേ നഗരത്തിലെ വിവിധ സ്റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസുകളുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളതുകൊണ്ടാണു കൃത്യം ആസൂത്രണം ചെയ്യുന്നതില്‍ സംഘം വിജയിച്ചത്. കേസില്‍ വഴിത്തിരിവായത് കവര്‍ച്ചയ് ക്കുശേഷം പ്രതികള്‍ നടന്നുപോകുന്ന ദൃശ്യങ്ങളായിരുന്നു.
ചന്ദ്രയെ മർദിച്ചവശയാക്കിയശേഷം മാലയും വളകളും ഒരു കവറിലാക്കിയാണ് പ്രതികള്‍ സ്ഥലം വിട്ടത്. സ്ത്രീകളിലൊരാളാണ് കവര്‍ സൂക്ഷിച്ചിരുന്നത്. രാജനും ബാബുവുമാണ് ഏറ്റവും പിറകില്‍ സഞ്ചരിക്കുന്നതായി കണ്ടത്. ശരത്ത് ഒരു ഓട്ടോറിക്ഷയ്ക്കു കൈകാണിക്കുന്നതും ഓട്ടോ നിര്‍ത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
തിരക്കേറിയ റോഡിലൂടെ വളരെ വേഗത്തില്‍ പ്രതികള്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പോലീസിനു ലഭിച്ചത്. റീന ആദ്യം മുതല്‍ അവസാനംവരെ താന്‍ നിരപരാധിയെന്ന നിലയിലാണ് അഭിനയിച്ചത്. പ്രതികള്‍ രക്ഷപ്പെടുന്ന വേളയില്‍ റീന ഫ്ളാറ്റില്‍തന്നെ ഉണ്ടായിരുന്നു. തന്നെ പോലീസ് സംശയിക്കാതിരിക്കുന്നതിനുള്ള എല്ലാ അടവും ഇവര്‍ പ്രയോഗിച്ചു. പോലീസ് സംഘം ഫ്ളാറ്റില്‍ അന്വേഷണത്തിനെത്തുമ്പോള്‍ ചന്ദ്രയുടെ സഹായിയായിട്ട് എത്തിയതും റീനയായിരുന്നു. എന്നാല്‍ സ്വബോധം വീണ്ടെടുത്തപ്പോള്‍ ചന്ദ്ര തന്നെയാണ്, തന്നെ അടിച്ചുവീഴ്ത്താന്‍ മുന്നില്‍ നിന്നത് റീനയാണെന്നു പറഞ്ഞത്.
ക്രൂരമായി തന്നെ മര്‍ദിച്ചുവെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കാര്യത്തില്‍ മാത്രമായിരുന്നു സംഘത്തിന്റെ ശ്രദ്ധയെന്നും ചന്ദ്ര പറഞ്ഞു. സാമ്പത്തിക ബാധ്യത തീര്‍ക്കുന്നതിനാണ് ക്രിമിനല്‍ സംഘം മോഷണം ആസൂത്രണം ചെയ്തത്. തമിഴ്നാട്ടിലെ കുഴിത്തുറയില്വച്ചാണ് നാലംഗ സംഘത്തെ പോലീസ് പിടികൂടിയത്. മോഷണമുതലിന്റെ പകുതിഭാഗം പങ്കിട്ടെടുക്കുകയും പകുതിഭാഗം നഗരത്തിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ പണയംവച്ചു പണം നേടുകയും ചെയ്തിരുന്നു കവർച്ചാസം ഘം. ഈ പണം പോലീസ് കണ്ടെത്തുകയുണ്ടായി.
ശരത്തിന്റെ ജയില്‍കൂട്ടാളിയായ ബാബുവാണ് ഇനി പിടിയിലാകാനുള്ളത്. ഇയാള്‍ ഒളിവിലാണെന്നും തമിഴ്നാട്ടിലേക്കു കടന്നാതായാണ് സൂചനയെന്നും ഫോര്‍ട്ട് സി.ഐ. അറിയിച്ചു.