മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയിൽ പരസ്യപ്രചാരണം ഇന്ന് വൈകീട്ട് ആറിന് അവസാനിക്കും. 11 ന് രാവിലെ ഏഴു മുതൽ മുതൽ വൈകീട്ട് ആറ് വരെയാണ് ജില്ലയിൽ വോട്ടെടുപ്പ്. പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസത്തെ കൊട്ടിക്കലാശം സമാധാനപരവും പോലീസ് അനുമതി പ്രകാരവും ആയിരിക്കണം. ചിലയിടങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ പോലീസ് സ്വീകരിച്ചിട്ടുണ്ട്.
പ്രചാരണ പരിപാടികൾ എല്ലായിടത്തും സമാധാനപരമായിരിക്കണം. പൊതുജനങ്ങൾക്ക് മാർഗതടസം സൃഷ്ടിച്ചുകൊണ്ടുള്ള പരിപാടികൾ പാടില്ല. പരസ്യ പ്രചാരണത്തിന്റെ സമാപനത്തിലുണ്ടാകുന്ന തർക്കങ്ങളും ശബ്ദ നിയന്ത്രണമില്ലാതെയുള്ള അനൗണ്സ്മെന്റുകളും പ്രചാരണ ഗാനങ്ങൾ ഉച്ചത്തിൽ കേൾപ്പിച്ച് മത്സരിക്കുന്ന പ്രവണതയും കർശനമായി നിയന്ത്രിക്കും.പരസ്യപ്രചാരണത്തിന്റെ സമാപനത്തിലും മാതൃകാ പെരുമാറ്റ ചട്ടവും ഹരിതച്ചട്ടവും പാലിക്കുന്നുണ്ടെന്ന് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും ഉറപ്പുവരുത്തണം.
പ്രചാരണം മുറുകി; കൊട്ടക്കലാശം ഇന്ന്
നിലന്പൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് വ്യാഴാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇതിനകം മിക്ക സ്ഥാനാർഥികളും മൂന്നിൽ കൂടുതൽ തവണ വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥന നടത്തി കഴിഞ്ഞു. സ്വതന്ത്രരടക്കം കൂടുതൽ സ്ഥാനാർഥികളുള്ള വാർഡുകളിലെ വോട്ടർമാരുടെ അടുത്ത് ഒരു ദിവസം തന്നെ ഒന്നിലധികം സ്ഥാനാർഥികളാണ് വോട്ടഭ്യർഥനയുമായി എത്തുന്നത്.
പ്രചാരണത്തിന്റെ അവസാന നാളുകളായപ്പോഴേക്കും പല സ്ഥാനാർഥികളും മൈക്ക് കെട്ടിയുള്ള വാഹന പ്രചാരണം കൂടി തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുന്നതിനായി ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള പ്രചാരണമാണ് നടത്തുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. മികച്ച ശബ്ദ സംവിധാനങ്ങളെല്ലാം ഏർപ്പെടുത്തിയാണ് ഇത്തരത്തിലുള്ള ഗാനങ്ങൾ ഇറക്കുന്നത്. ഇതിനായി വലിയ ചെലവും വേണ്ടിവരുന്നുണ്ട്. പഞ്ചായത്ത് തലത്തിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുക 25,000 രൂപ മാത്രമാണെങ്കിലും യഥാർഥത്തിൽ ചെലവാകുന്നത് ലക്ഷങ്ങളാണ്.
അഞ്ചും എട്ടും പേരുള്ള സംഘങ്ങളായി പ്രചാരണം നടത്തുന്നവരും ധാരാളമാണ്. പ്രധാന നേതാക്കളെ കൊണ്ടുവന്ന് തന്റെ വാർഡിൽ പ്രചാരണം നടത്തി പേരെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ സംസ്ഥാനതല നേതാക്കളൊന്നും വ്യാപകമായി എല്ലാ പ്രദേശങ്ങളിലും ഇറങ്ങി കാണുന്നില്ല. നിലന്പൂർ നിയോജക മണ്ഡലത്തിലെ ചില കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ വന്ന് പ്രചാരണം നടത്തി. അതത് മേഖലകളിലെ എംഎൽഎമാരും മറ്റു ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും പ്രചാരണത്തിൽ കൂടെയുണ്ട്. കുടുംബയോഗങ്ങൾ വിളിച്ച് ചേർത്തുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്.
ഒരു സ്ഥാനാർഥി കുടുംബയോഗം വിളിച്ചുചേർത്താൽ എതിർ സ്ഥാനാർഥിയും അതുപോലെ ചെയ്യേണ്ടി വരികയാണ്. സ്വതന്ത്രരടക്കം കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം യോഗങ്ങളിൽ പ്രതീക്ഷയിൽ കവിഞ്ഞ പങ്കാളിത്തവും ഉണ്ടാകുന്നതായാണ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പറയുന്നത്.
മൈക്ക് കെട്ടിയും ബഹളകോലാഹലങ്ങളുമായുള്ള പ്രചാരണം ഇന്ന് വൈകുന്നേരത്തോടെ അവസാനിക്കും. തുടർന്ന് നിശബ്ദ പ്രചാരണമാണ് ബുധനാഴ്ച നടത്തുക. സ്ഥാനാർഥികളെല്ലാം വീടുകൾ കയറിയുള്ള അവസാനവട്ട വോട്ടുതേടലായിരിക്കും നാളെ നടത്തുക. അതോടൊപ്പം വോട്ടു സാമഗ്രികളുടെ വിതരണം ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വച്ച് നടത്തും. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ വോട്ടെടുപ്പ് തുടങ്ങും.
മലപ്പുറത്ത് കൊട്ടിക്കലാശമില്ല
മലപ്പുറം: മലപ്പുറം കുന്നുമ്മലിലെ സർക്കിൾ കേന്ദ്രീകരിച്ച് നടത്തുന്ന വിവിധ രാഷ്ട്രീയ പാർട്ടികളുടെ കലാശക്കൊട്ട് ഒഴിവാക്കുവാൻ മലപ്പുറം എസ്എച്ച്ഒ എസ്.കെ. പ്രിയന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ തീരുമാനം.
സ്ഥാനാർഥികൾ തങ്ങളുടെ വാർഡുകൾ കേന്ദ്രീകരിച്ച് മാത്രം ഗതാഗത തടസങ്ങളും മറ്റു പ്രശ്നങ്ങളും ഇല്ലാത്ത രീതിയിൽ കൊട്ടിക്കലാശം പരിപാടികൾ നടത്തും. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ഈ തീരുമാനവുമായി സഹകരിക്കണമെന്നും പോലീസ് അറിയിച്ചു.
കാളികാവിലും വിലക്ക്
കാളികാവ് :കാളികാവ്, ചോക്കാട് പഞ്ചായത്തുകളിൽ കൊട്ടിക്കലാശത്തിന് വിലക്ക്. കൊട്ടിക്കലാശം അക്രമാസക്തമാകുമോ എന്ന ഭയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. കാളികാവ് പോലീസിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. തെരഞ്ഞെടുപ്പിന് ശേഷവും സമാധാനാന്തരിക്ഷം കാത്തുസൂക്ഷിക്കണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.
വിജയാഘോഷം അതിരു കടക്കരുതെന്നും പോലീസും രാഷ്ട്രീയ നേതാക്കളും ആവശ്യപ്പെട്ടു. വ്യാപാര ഭവനിൽ ചേർന്ന യോഗത്തിൽ എസ്എച്ച്ഒ ഇൻ ചാർജ് ടി.അബ്ദുറാഖ്, എസ്ഐ ഇ.അൻവർ സാദത്ത്, സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ.അലവി എന്നിവരും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു.
Tags : Election campaign