കൊട്ടിയം: തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്നു മയ്യനാട്ട് സിപിഎമ്മിൽ വൻ അഴിച്ചു പണി. മയ്യനാട് ലോക്കൽ സെക്രട്ടറി കെ.എസ്. ചന്ദ്രബാബുവിന്റെ സ്ഥാനം തെറിച്ചു. പകരം ടി. സുരേഷ് ബാബുവിനെ സെക്രട്ടറിയാക്കി. തെരഞ്ഞെടുപ്പുപരാജയത്തിനുപിന്നാലെ ലോക്കൽ കമ്മിറ്റിയിലുയർന്ന രൂക്ഷവിമർശനത്തിനൊടുവിലാണ് നടപടി.
ചൊവ്വാഴ്ച സിപിഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ബി. തുളസീധരക്കുറുപ്പ്, എക്സ്. ഏണസ്റ്റ് എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഭരണവിരുദ്ധവികാരമോ ശബരിമല വിഷയമോ അല്ല, മറിച്ച് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയെ സ്ഥാനാർഥിയാക്കിയതാണ് പാർട്ടിയെ തറപറ്റിച്ചതെന്നു യോഗത്തിൽ വിമർശന മുയർന്നു.
അഴിമതിനിഴലിൽ നിൽക്കുന്നവരെ ജനവിധിക്ക് വിട്ടുകൊടുത്തത് വോട്ടർമാർക്കിടയിൽ വലിയ പ്രതി ഷേധത്തിന് കാരണമായെന്നും വി മർശനമുയർന്നു.
വാർഡ് കമ്മിറ്റികൾ നിർദേശിക്കുന്ന പേരുകൾ ലോക്കൽ കമ്മിറ്റി ചർച്ചചെയ്ത് ഏരിയ കമ്മിറ്റിക്കു റിപ്പോർട്ട് ചെയ്യുന്നതാണ് പാർട്ടിയുടെ രീതി. എന്നാൽ ഇത്തവണ ലോക്കൽ കമ്മിറ്റിയെ പൂർണമായും നോക്കുകുത്തിയാക്കി. ലോക്കൽ കമ്മിറ്റി യോഗംപോലും വിളിച്ചുചേർക്കാതെ ചില നേതാക്കൾ നേരിട്ട് ഇടപെട്ട് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയായിരുന്നു.
കീഴ്ഘടകങ്ങളുടെ വികാരം മാനിക്കാതെ മുകളിൽനിന്ന് അടിച്ചേൽപ്പിച്ച ഈ തീരുമാനമാണ് പരാജയത്തിന്റെ ആക്കംകൂട്ടിയതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. കൂട്ടിക്കടയിലെ മയ്യനാട് സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷിക്കാൻ ജില്ലാനേതൃത്വം കമ്മീഷനെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല. അഴിമതിക്കാരെ സംരക്ഷിക്കാനാണ് ഈ വൈകലെന്നും യോഗത്തിൽ വിമർശനമുയർന്നു.
Tags : Local News Nattuvishesham Kollam