എടക്കര: വഴിക്കടവ് ആനമറിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ ഒറ്റയാൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ഏറെനേരം ഭീതിപരത്തിയ കാട്ടാനയെ നാട്ടുകാർ ബഹളം വച്ചും മറ്റുമാണ് കാടുകയറ്റിയത്. ശനിയാഴ്ച പുലർച്ചെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങിയത്.
ആനമറി പുളിക്കലകത്ത് കുട്ട്യാപ്പു, പുളിക്കലകത്ത് ജമീല എന്നിവരുടെ വീടുകൾക്ക് സമീപമെത്തിയാണ് ഒറ്റയാൻ ഭീതി പരത്തിയത്. ഇവരുടെ വീടിന് ചുറ്റും കൃഷി ചെയ്തിരുന്ന നിരവധി തെങ്ങിൻതൈകൾ, കമുക്, വാഴ, പപ്പായ എന്നിവയെല്ലാം നശിപ്പിച്ചു.
നിരന്തരമുള്ള വന്യമൃഗശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് ആനമറി പ്രദേശത്തുകാർ. അടുത്തിടെ അനിയൻപറന്പത്ത് ഖദീജയുടെ വീട്ടുമുറ്റത്തെ കിണറിന്റെ മൂന്നു റിംഗുകൾ കാട്ടാന തകർത്തിരുന്നു.
ആനമറി പുളിക്കലകത്ത് അബ്ദുൾ അസീസ്, പുളിക്കലകത്ത് ജമീല, നെയ്വാതുക്കൽ പാത്തുമ്മ, ഈന്തൻകുഴിയൻ മുഹമ്മദലി, സഹോദരൻ യൂസുഫ് എന്നിവരുടെ വീടിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലും വ്യാപക നാശം വിതച്ചാണ് അന്നു കാട്ടാന മടങ്ങിയത്.
വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് നൂറുക്കണക്കിന് കുടുംബങ്ങളാണ് തിങ്ങിപ്പാർക്കുന്നത്.
കാട്ടാനശല്യം ചെറുക്കാൻ ഈ മേഖലയിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തത് പ്രദേശവാസികളെ കടുത്ത ദുരിതത്തിലാക്കിയിട്ടുണ്ട്.
Tags : Local News Nattuvishesham Malappuram