തുറവൂർ: രാജ്യത്തെ ഏറ്റവും നീളം കൂടിയ അരൂർ- തുറവൂർ ഉയരപ്പാതയും തുറവൂർ-പമ്പ പാതയുടെ ഭാഗമായ മാക്കേക്കടവ്- നേരേകടവ് പാലവും യാഥാർഥ്യമാകുന്നതോടെ വൻ വികസനക്കുതിപ്പിലേക്ക് നീങ്ങുകയാണ് തുറവൂർ.
തുറവൂർ-അരൂർ ഉയരപ്പാതയുടെയും മാക്കേക്കടവ് പാലത്തിന്റെ യും നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം പൂർത്തിയാകുമെന്നാണ് കരുതുന്നത്.
അരൂർ-തുറവൂർ ഉയരപ്പാത നിർമാണം ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. ഒന്നാം റീച്ചിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി അവസാന ഘട്ടത്തിലേക്കു കടന്നു.
85 ശതമാനം ജോലികൾ പൂർത്തിയായി. നിർമാണം ഏപ്രിൽ ആദ്യവാരത്തോടെ പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോ മീറ്റർ പാതയാണ് പണി പൂർത്തിയാകുന്നത്.തുറവൂർ ജംഗ്ഷനിൽനിന്ന് 350 മീറ്റർ അപ്രോച്ച് റോഡ് മണ്ണിട്ടുയർത്തുന്നതായിരുന്നു ആദ്യ ഡിസൈൻ.
എന്നാൽ, തുറവൂർ ജംഗ്ഷനിലെ വികസനം ഇല്ലാതാകുമെന്ന പരാതിയെത്തുടർന്ന് ഇത് 480 മീറ്ററായി വർധിപ്പിച്ചു. ഇതോടെ 12.75 കിലോ മീറ്റർ എന്നത് 13 കിലോ മീറ്റർ ഉയരപ്പാതയായി വർധിച്ചു. 27 മീറ്റർ വീതിയുള്ള ദേശീയപാതയ്ക്കു മുകളിൽ ഒറ്റത്തൂണിൽ 24.5 മീറ്റർ വീതിയുള്ള ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. ആകെ 354 തൂണുകളാണ് പാതയ്ക്കായി സ്ഥാപിച്ചത്. മേയ് മാസത്തോടെ തുറവൂർ- അരൂർ ഉയരപ്പാത തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
മാക്കേക്കടവ്- നേരേകടവ് പാലം
മാക്കേക്കടവ്-നേരേകടവ് പാലം അടുത്തമാസം തുറക്കാമെന്ന പ്രതീക്ഷയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. തുറവൂർ- പമ്പ പാതയിലെ പ്രധാനപ്പെട്ട ഈ പാലം തുറക്കുന്നതോടെ ഗതാഗത, ടൂറിസം രംഗങ്ങളിൽ പ്രതീക്ഷിക്കനാകാത്ത കുതിപ്പുണ്ടാകും.
തീരദേശവും മലയോരവുമായി ബന്ധിപ്പിക്കുന്ന നേരിട്ടുള്ള പാത വരുന്നതോടെ വ്യാവസായത്തിലും വൻ കുതിച്ചുചാട്ടം പ്രതീക്ഷിക്കാം. മലയോരമേഖലകളിൽനിന്നുള്ള കയറ്റുമതി സാധനങ്ങൾ നിലവിലുള്ള ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ തുറവൂരിൽനിന്ന് ഉയരപ്പാത വഴി എളുപ്പത്തിൽ കൊച്ചി തുറമുഖത്തെത്തിക്കാൻ സാധിക്കും. തിരിച്ചുള്ള യാത്രയ്ക്കും ഈ പാത ഉപകരിക്കും.
കൂടാതെ ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്ന അന്ധകാരനഴി, അർത്തുങ്കൽ, മാരാരിക്കുളം, ചെല്ലാനം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും ഇത് വഴിവയ്ക്കും.
തുറവൂർ ജംഗ്ഷൻ കാലക്രമത്തിൽ ചേർത്തല താലൂക്കിലെ വലിയൊരു ടൗണായും മാറും. തുറവൂർ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം കൂടി തുറക്കുന്നതോടെ ആരോഗ്യരംഗത്തും തുറവൂർ ശ്രദ്ധാകേന്ദ്രമാകും.