പുനർഗേഹം പദ്ധതിയിലൂടെ നിർമിച്ച മണ്ണുംപുറം സഫലം ഭവന സമുച്ചയം ആദ്യഘട്ടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും സ്വപ്നപദ്ധതിയായ പുനർഗേഹം പദ്ധതിയിലൂടെ നിർമിച്ച മണ്ണുംപുറം സഫലം ഭവന സമുച്ചയം ആദ്യഘട്ടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. നബാർഡ് വഴി 3500 കോടി രൂപയുടെ പദ്ധതി തയാറാണെന്നും താമസയോഗ്യമല്ലാത്ത കേരളത്തിലെ മുഴുവൻ സുനാമി വീടുകളും പുനർനിർമിച്ച് നൽകുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കടലാക്രമണ ഭീഷണിയിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സുരക്ഷിതമായ വീട് ഒരുക്കുന്നതിനൊപ്പം, അന്തസുറ്റ ജീവിതസൗകര്യങ്ങളും നിലനിൽപ്പും ഉറപ്പാക്കാനാണ് സർക്കാർ പദ്ധതി വഴി ലക്ഷ്യമിട്ടതെന്നും അത് യാഥാർഥ്യമായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
9108 കുടുംബങ്ങളാണ് വീടില്ലാത്തവരായിട്ട് ഉണ്ടായിരുന്നത്. ഇതിൽ 5478 വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. 3498 വീടുകളുടെ താക്കോൽ നൽകി കഴിഞ്ഞു. സഫലം ഉൾപ്പെടെ 1980 ഫ്ലാറ്റുകൾ നിർമാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ഇതിനായി ചെലവിട്ടത്.
റവന്യുവകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ മൂന്ന് ഏക്കർ 48 സെന്റ് ഭൂമിയിൽ 26.5 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പദ്ധതിയിൽ ആകെ 204 ഭവനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലെ പൂർത്തിയായ 84 വീടുകളാണ് കൈമാറിയത്. ജില്ലയിൽ ഇതുവരെ 73 കോടിയിലധികം രൂപയാണ് പുനർഗേഹം പുനരധിവാസ പദ്ധതിക്കായി മാത്രം സർക്കാർ ചെലവഴിച്ചത്.
ഇതിനോടകം തന്നെ പദ്ധതി വഴി 100 കുടുംബങ്ങൾ സുരക്ഷിത ഭവനങ്ങളിലേക്ക് മാറി കഴിഞ്ഞു. ഭൂരഹിതരായ 125 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങാനും 568 കുടുംബങ്ങൾക്ക് വീട് വയ്ക്കാനും 950 പേർക്ക് ഭവന പുനരുദ്ധാരണ പദ്ധതിക്ക് ധനസഹായങ്ങളും നൽകി.
എച്ച്. സലാം എംഎൽഎ അധ്യക്ഷനായി. എഡിഎം ആശാ സി. ഏബ്രഹാം, അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത സതീഷ്, പുറക്കാട് ഗ്രാമപഞ്ചായത്തംഗം ആർ. രാജി, ഫിഷറീസ് വകുപ്പ് ഡയറക്ടർ വി. ചെൽസാ സിനി, കെഎസ് സിഎഡിസി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക്ക് പരീത്, ഫിഷറീസ് വകുപ്പ് അഡീഷണൽ ഡയറക്ടർ സ്മിത ആർ. നായർ എന്നിവർ പങ്കെടുത്തു.