ചെളിക്കുളമായി കിടക്കുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ്.
ഈരാറ്റപേട്ട: ചെളിക്കുളമായി മാറിയ ഈരാറ്റുപേട്ട ടൗൺ ബസ് സ്റ്റാൻഡ് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ദുരിതമാകുന്നു. പുതുക്കിപ്പണിയുന്നതിനായി ബസ് സ്റ്റാൻഡ് പൊളിച്ചതുമുതൽ തുടങ്ങിയതാണ് ഈ ദുരിതം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ബസ് സ്റ്റാൻഡ് ചെളിക്കുളമായതോടെ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവില്ല.
മൂന്നു മാസം മുന്പാണ് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിംഗ് കോംപ്ലക്സും നിർമിക്കുന്നതിനായി സ്റ്റാൻഡ് പൊളിച്ചുനീക്കിയത്. സ്റ്റാൻഡ് പൊളിച്ചതോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിൽ തിരക്ക് രൂക്ഷമായി. ഗതാഗതതടസം മൂലം വാഹനയാത്രക്കാർ ഏറെ ബുദ്ധിമുട്ടുകയാണ്. സ്റ്റാൻഡ് പൊളിക്കുന്നതിനു മുന്പ് സ്വീകരിക്കുമെന്ന് അറിയിച്ചിരുന്ന സംവിധാനങ്ങളൊന്നും നടപ്പായില്ല.
ഇതാണ് ഇപ്പോഴത്തെ ദുരിതത്തിന് പ്രധാന കാരണം. ഇതിന് പരിഹാരമായാണ് സ്റ്റാൻഡ് പൊളിച്ച ഭാഗം നിരപ്പാക്കി അവിടെ ബസുകൾ കയറ്റിയിടാൻ തീരുമാനിച്ചത്. താത്കാലിക ബസ് കാത്തിരിപ്പുകേന്ദ്രവും ശുചിമുറിയും ഇവിടെ ക്രമീകരിച്ചു. എന്നാൽ ശക്തമായ മഴ പെയ്തതോടെ ബസ് സ്റ്റാൻഡ് ചെളിക്കുളമായി മാറി. ബസുകൾ കയറിയിറങ്ങുന്നതോടെ ബസിന്റെ ടയറുകളിൽ പറ്റുന്ന ചെളി ടൗണിൽ മുഴുവൻ പരന്നൊഴുകുകയാണ്.
പാറമടയിൽ നിന്നുള്ള അവശിഷ്ടങ്ങൾ ഇട്ട് സ്റ്റാൻഡ് ലെവൽ ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ മുഴുവൻ മണ്ണാണ്. സ്റ്റാൻഡിൽ ചെളി നിറഞ്ഞതോടെ ബസിൽ വരുന്നവർക്ക് ഇറങ്ങാനും കയറാനും പറ്റാത്ത സാഹചര്യമാണ്. പരാതികൾ പലതവണ പറഞ്ഞുവെങ്കിലും നടപടിയില്ല. വെയിൽ തെളിഞ്ഞാൽ പൊടിയായും അല്ലാത്ത സമയങ്ങളിൽ ചെളിയായും യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതമായി മാറിയിരിക്കുകയാണ്.
സർക്കാർ നടപടികളിലെ കാലതാമസമെന്ന്
നഗരസഭാധ്യക്ഷ
സർക്കാർ നടപടികളിലുണ്ടാകുന്ന കാലതാമസമാണ് പണികൾ തുടങ്ങാൻ വൈകുന്നത്. നൽകിയിരി ക്കുന്ന ഡിപിആറിനു വൈകാതെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. താത്കാലിക സംവിധാനങ്ങളൊരുക്കാൻ കൂടുതൽ പണം ചെലവഴിക്കാൻ അനുമതിയില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. താത്കാലികമായി ബസ് കാത്തിരിപ്പുകേന്ദ്രം, ശുചിമുറി എന്നിവ സ്ഥാപിച്ചിട്ടുണ്ട്. സ്റ്റാൻഡിലെ ചെളി ഒഴിവാക്കുന്നതിനു നടപടിയെടുക്കുമെന്നും നഗരസഭാധ്യക്ഷ സുഹ്റ അബദുൾ ഖാദർ പറഞ്ഞു.
Tags : nattuvishesham local news bus stand