മലപ്പുറം: "ഫെമിനിച്ചി ഫാത്തിമ’യിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ഷംല ഹംസ ആഹ്ലാദത്തിൽ. സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയിലെ തന്റെ അണിയറ പ്രവർത്തകർക്കും പ്രേക്ഷകർക്കും നന്ദി അറിയിച്ച് ഷംല ഹംസ പ്രതികരിച്ചു. നടൻ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ തന്നെ തനിക്കും പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഷംല ഹംസ പറഞ്ഞു.
കൂടെ അഭിനയിച്ചവരും സഹപ്രവർത്തകരും വലിയ രീതിയിൽ പിന്തുണച്ചു. കൂടെ അഭിനയിച്ച കുമാർ സുനിൽ ചേട്ടൻ ഒരുപാട് പ്രോത്സാഹനം നൽകി. വളരെ സീനിയർ ആക്ടർ ആയിട്ടു കൂടി വളരെ നല്ല രീതിയിൽ എന്നോട് കൂടി ചർച്ച ചെയ്തു കഥാപാത്രം ചെയ്യാൻ പറ്റി. അതൊക്കെ അംഗീകാരത്തിന് വലിയൊരു മുതൽക്കൂട്ടായി.
അവാർഡ് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. പുരസ്കാരം ലഭിക്കും എന്നുള്ളതിനേക്കാൾ അവസാന റൗണ്ടിലെത്തിയെന്ന് അറിഞ്ഞപ്പോൾ തന്നെ ആഹ്ലാദം തോന്നിയിരുന്നു. ഞാൻ നോക്കിയത് ഈ കഥാപാത്രത്തെ ആണ്. ഈ കഥാപാത്രത്തിൽ എനിക്ക് അഭിനയിക്കാൻ ഏറെയുണ്ടെന്ന് മനസിലാക്കിയാണ് സിനിമ ചെയ്തത്.
"ആയിരത്തൊന്ന് നുണകൾ’ എന്ന സിനിമ കണ്ടിട്ടാണ് ഫെമിനിച്ചി ഫാത്തിമയിലേക്ക് ഷംല ഹംസക്ക് ക്ഷണം ലഭിച്ചത്. ആ സിനിമയുടെ അണിയറ പ്രവർത്തകർക്കും നന്ദിയുണ്ടെന്ന് ഷംല ഹംസ പറഞ്ഞു. ഈ നേട്ടം എന്റെ മാത്രം കഴിവല്ല, എല്ലാവരും നല്ല പിന്തുണ തന്നതുകൊണ്ടാണ് എനിക്ക് ഈ പുരസ്കാരം ലഭിച്ചത്. ഇനിയും സിനിമ ചെയ്യണം എന്നാണ് ആഗ്രഹം. ഷംല ഹംസ പറഞ്ഞു.
തന്റെ പിതാവ് തൃത്താല ഹംസ നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തോടുള്ള തന്റെ ഇഷ്ടം അങ്ങനെ വന്നതാകാമെന്ന് ഷംല പറയുന്നു. നല്ല അവസരങ്ങൾ ലഭിച്ചാൽ അഭിനയരംഗത്ത് തുടരുമെന്നും അവർപറഞ്ഞു. പാലക്കാട് ജില്ലയിലെ തൃത്താലയാണ് ഷംലയുടെ വീട്. മലപ്പുറം ജില്ലയിലെ മേലാറ്റൂർ ശാന്തിനഗറിലാണ് ഭർത്താവായ സ്വാലിഹിന്റെ വീട്. ഏക മകൾ ലെസിൻ സോയ്. മാതാവ്: ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: ഷെരീഫ്, സജില, ഷാഹിദ് മരക്കാർ. നവഗതനായ ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ. ഫാസിൽ മുഹമ്മദും മലപ്പുറം ജില്ലയിലെ പൊന്നാനിക്കാരനാണ്.
Tags : local nattuvishesham Mammootty