മാനന്തവാടി: കൊയിലേരിയിൽ സപ്ലൈകോയുടെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശങ്ക.
ഉണക്കി സൂക്ഷിച്ച നെല്ല് തുറന്ന സ്ഥലത്ത് ദിവസങ്ങളോളം സൂക്ഷിക്കേണ്ടി വരുന്നതിനാൽ ഈർപ്പം തട്ടുന്നതായാണ് പരാതിയുയരുന്നത്. നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
ജലസേചന സൗകര്യം ഉള്ളതിനാൽ വർഷത്തിൽ പുഞ്ചയും നഞ്ചയും കൃഷിയിറക്കുന്ന വിശാലമായ പാടശേഖരങ്ങളിലൊന്നാണ് കൊയിലേരി. സപ്ലൈകോയുടെ നെല്ല് സംഭരണം കർഷകർക്ക് ഇവിടെ ആശ്വാസകരമാണ്. എന്നാൽ ഇത്തവണ സംഭരണം സമയബന്ധിതമായി പൂർത്തിയാകാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കൊയ്ത്തിനുശേഷം വാഹനത്തിന് എത്താവുന്ന വിധത്തിൽ വഴിയരികിലാണ് നെല്ല് ചാക്കുകളിൽ സൂക്ഷിച്ചിരിക്കുന്നത്.
സപ്ലൈകോ അധികൃതർ നെല്ലെടുക്കാൻ എത്തുന്പോൾ നെല്ല് ഈർപ്പം തട്ടിയ അവസ്ഥയിലാകും. ഈർപ്പത്തിന്റെ സാന്നിധ്യമുള്ളതിനാൽ നെല്ലെടുക്കാനാകില്ലെന്നും വീണ്ടും ഉണക്കണമെന്നുമാണ് അധികൃതർ ആവശ്യപ്പെടുന്നത്.
ഇത് അധികച്ചെലവിന് ഇടയാക്കുന്നതായാണ് കർഷകർ പറയുന്നത്. പ്രദേശവാസിയായ സന്തോഷ് അഞ്ച് ഏക്കറിൽ കൃഷി ഇറക്കിയിരുന്നു. വിളവെടുത്ത് 230 ചാക്കുകളിൽ സൂക്ഷിച്ച 140 കിന്റൽ നെല്ല് വീണ്ടും പുറത്തെടുത്ത് ഉണക്കാനിടേണ്ടി വന്നതായി ഇദ്ദേഹം പറഞ്ഞു. സപ്ലൈകോ നെല്ല് സംഭരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് ആവശ്യമുയരുന്നത്.
Tags : nattu vishesham Farmers concerned