സുൽത്താൻ ബത്തേരി: കൊട്ടടയ്ക്കക്കും പൈങ്ങയ്ക്കും വിപണിയിൽ ഉയർന്ന വിലയിൽ വ്യാപാരം തുടരുന്പോഴും ജില്ലയിലെ അടയ്ക്ക കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല.
രോഗബാധയും മഹാളി, മഞ്ഞളിപ്പ് രോഗങ്ങൾ വ്യാപകമായതിനെത്തുടർന്ന് ജില്ലയിലെ നിരവധി കമുക് തോട്ടങ്ങൾ ഇതിനകം തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്.
നാമമാത്രമായി അവശേഷിക്കുന്ന തോട്ടങ്ങളിൽ പോലും ഈ വർഷം അടയ്ക്ക ഉത്പാദനം വളരെ കുറവാണെന്ന് കർഷകർ പറയുന്നു. വിളവ് കുറഞ്ഞതിനാൽ പാട്ടത്തിനെടുത്ത് അടയ്ക്ക പറിക്കുന്ന പലരും കനത്ത സാന്പത്തിക നഷ്ടത്തിലാണ്. ഉയർന്ന വിപണിവില ഉണ്ടായിട്ടും ആവശ്യത്തിന് വിളവ് ലഭിക്കാത്തതാണ് കർഷകരെ വലയ്ക്കുന്നത്.
കഴിഞ്ഞ കുറേ വർഷങ്ങളായി കാലാവസ്ഥയിലെ വ്യതിയാനം, അമിതമഴ, നീണ്ട ഈർപ്പം എന്നിവയാണ് മഞ്ഞളിപ്പ് രോഗം ശക്തമാകാൻ പ്രധാന കാരണങ്ങളായി കർഷകർ ചൂണ്ടിക്കാട്ടുന്നത്.
രോഗം പിടിപെട്ട കമുകുകൾ പെട്ടെന്ന് ഉണങ്ങി നശിക്കുകയാണ്. രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്ത പക്ഷം ഏതാനും വർഷങ്ങൾക്കുള്ളിൽ ജില്ലയിൽ അടയ്ക്ക കൃഷി ഇല്ലാതാകമെന്നും കർഷകർ ആശങ്കപ്പെടുന്നു. കൃഷിവകുപ്പും അധികാരികളും അടിയന്തരമായി ഇടപെട്ട് രോഗനിയന്ത്രണ മാർഗങ്ങൾ ശക്തിപ്പെടുത്തണമെന്നും നഷ്ടം നേരിടുന്ന കർഷകർക്ക് സാന്പത്തിക സഹായവും ഇൻഷ്വറൻസ് പരിരക്ഷയും ഉറപ്പാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
Tags : nattu vishesham Farmers crisis despite