മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പ്രവാസി കമ്മീഷൻ അദാലത്തിൽ പ്രവാസി കമ്മീഷൻ ചെയർപേഴ്സണ് മുൻ ഹൈക്കോടതി ജഡ്ജി സോഫി തോമസ് പരാതികൾ കേൾക്കുന്നു.
വ്യാജ സംഘടനകളെ തിരിച്ചറിയാൻ ബോധവത്കരണം
മലപ്പുറം: പ്രവാസി കമ്മീഷന് മുന്നിലെത്തുന്ന പരാതികളിൽ ഭൂരിഭാഗവും സാന്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് സോഫി തോമസ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രവാസി കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വർഷങ്ങൾ പഴക്കമുള്ള പരാതികൾ പോലും അദാലത്തിൽ പരിഗണനയ്ക്ക് വരുന്നുണ്ടെന്നും കമ്മീഷന്റെ കൃത്യമായ ഇടപെടലിലൂടെ പല കേസുകളിലും കാലതാമസമില്ലാതെ പരിഹാരമുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പ്രവാസി മലയാളി എന്ന പേരിൽ തുടങ്ങുന്ന സംഘടനകളെല്ലാം സർക്കാർ സംവിധാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് പണം നിക്ഷേപിക്കുന്നവർ ചതിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം വ്യാജ സംഘടനകളെ തിരിച്ചറിയാൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും ഇതിനെതിരെയുള്ള ബോധവത്ക്കരണം കമ്മീഷൻ ശക്തമാക്കുമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും യൂണിവേഴ്സിറ്റികളുടെ അംഗീകാരവും ജോലി സാധ്യതകളും കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. നോർക്ക ഡിപ്പാർട്ട്മെന്റിന്റെ "ഓപ്പറേഷൻ ശുഭയാത്ര’ പോലുള്ള പദ്ധതികളിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ തേടുന്നത് തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും. അനധികൃത റിക്രൂട്ടിംഗ് ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ചതിക്കുഴികളെക്കുറിച്ച് പോലീസിനും നോർക്ക റൂട്ട്സിനും വെൽഫെയർ ബോർഡിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ട്.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രവാസി പ്രശ്നങ്ങളിൽ വേഗത്തിൽ പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസം കൂടാതെ കമ്മീഷനെ അറിയിക്കണമെന്നും ചെയർപേഴ്സണ് അറിയിച്ചു.
അദാലത്തിൽ 75 കേസുകളാണ് പരിഗണിച്ചത് 40 കേസുകളിൽ പരാതിക്കാർ ഹാജരായി. 25 പുതിയ കേസുകൾ കമ്മീഷന് മുന്പാകെ എത്തി. നാലു കേസുകൾ പരിഹരിച്ചു. ചില കേസുകളിൽ പോലീസ് റിപ്പോർട്ട് തേടി. മറ്റുള്ള കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കണ്ണൂർ- കാസർഗോഡ് ജില്ലകൾക്കുള്ള അദാലത്ത് മാർച്ച് 10ന് കണ്ണൂരിൽ നടക്കും. അദാലത്തിൽ കമ്മീഷൻ സെക്രട്ടറി ആർ. ജയറാം കുമാർ, അംഗങ്ങളായ പി.എം. ജാബിർ, എം.എം. നയീം തുടങ്ങിയവർ പങ്കെടുത്തു.
Tags : Local News Nattuvishesham Malappuram