ഏറ്റുമാനൂർ: പ്രശസ്ത തീർഥാടന കേന്ദ്രമായ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയും എംജി യൂണിവേഴ്സിറ്റി ആസ്ഥാനവും പുരാതനമായ അതിരമ്പുഴ ചന്തക്കടവും പെണ്ണാർത്തോടും ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനും ഇൻഡസ്ട്രിയൽ എസ്റ്റേറ്റും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾക്കൊള്ളുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്ത് സാമ്പത്തിക നിലയിലും മുന്നിലാണ്. ജില്ലയിൽ ഏറ്റവും വരുമാനമുള്ള പഞ്ചായത്തിന്റെ പ്രതിവർഷ തനത് ഫണ്ട് 10 കോടി രൂപയിലേറെയാണ്.
വൻ വികസന സാധ്യതകളുള്ള അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ ഇക്കുറി തീപാറും പോരാട്ടത്തിന് കളമൊരുക്കിയിരിക്കുകയാണ് യുഡിഎഫും എൽഡിഎഫും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 22 അംഗ പഞ്ചായത്ത് സമിതിയിൽ യുഡിഎഫിന് 14ഉം എൽഡിഎഫിന് ആറും അംഗങ്ങളാണ് ഉണ്ടായിരുന്നത്. രണ്ട് സ്വതന്ത്ര അംഗങ്ങളും. ഭരണത്തിന് ഒരിക്കലും ഭീഷണി ഉണ്ടായില്ല.
യുഡിഎഫ് പരമാവധി സീറ്റിൽ കോൺഗ്രസ്
ഇത്തവണ രണ്ട് വാർഡുകൾ വർധിച്ച് 24 വാർഡുകളാണുള്ളത്. ഇരുമുന്നണികളും മികച്ച വിജയത്തിനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് 15 സീറ്റിൽ മത്സരിക്കുമ്പോൾ കേരള കോൺഗ്രസ് എട്ടും മുസ്ലിംലീഗ് ഒന്നും സീറ്റിലും മത്സരിക്കുന്നു.
പരിചയ സമ്പന്നരും പുതുമുഖങ്ങളും
പരിചയസമ്പന്നരെയും പുതുമുഖങ്ങളെയും യുഡിഎഫ് അണിനിരത്തിയിരിക്കുന്നു. തുടർച്ചയായി 25 വർഷം ഉൾപ്പെടെ 32 വർഷം പഞ്ചായത്ത് മെംബറും നിലവിൽ കാലാവധി പൂർത്തിയാക്കുന്ന പ്രസിഡന്റുമായ ജോസ് അമ്പലക്കുളമാണ് പരിചയസമ്പന്നരിൽ പ്രധാനി. നാലു പതിറ്റാണ്ടിലേറെയായി സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമാണ് ഇദ്ദേഹം.
നിലവിൽ കാലാവധി പൂർത്തിയാക്കുന്ന പഞ്ചായത്ത് കമ്മിറ്റിയിലെ അംഗങ്ങളായ ഹരിപ്രകാശ്, ഫസീന സുധീർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ആൻസ് വർഗീസ്, മുൻ മെംബർമാരായ തോമസ് പുതുശേരി, സൗമ്യ വാസുദേവൻ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.ജി. ഹരിദാസ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയ്സ് ആൻഡ്രൂസ് എന്നിവർ യുഡിഎഫിനായി ഇക്കുറി രംഗത്തുണ്ട്.
റിബലുകൾ ഒഴിഞ്ഞ ആശ്വാസത്തിൽ
റിബൽ ഭീഷണി യുഡിഎഫിന് തലവേദനയായിരുന്നു. എല്ലാവരും പിന്മാറിയത് കോൺഗ്രസിനും യുഡിഎഫിനും ആശ്വാസമായി. തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്നത്ര ശക്തനായ കോൺഗ്രസിന്റെ മുതിർന്ന നേതാവും പഞ്ചായത്ത് മെംബറുമായ ബിജു വലിയമലയുടെ പിന്മാറ്റമാണ് ഏറ്റവും ആശ്വാസമായത്.
എൽഡിഎഫ് പകുതി സീറ്റും കേരള കോൺഗ്രസ്-എമ്മിന്
നേരേ പകുതി സീറ്റ് ഘടക കക്ഷിയായ കേരള കോൺഗ്രസ്-എമ്മിനു നൽകിയാണ് എൽഡിഎഫ് മത്സരം കടുപ്പിച്ചത്. കേരള കോൺഗ്രസ് -എം 12 സീറ്റിലും സിപിഎം ഒമ്പതും സിപിഐ മൂന്നും സീറ്റുകളിലാണ് മത്സരിക്കുന്നത്.
എൽഡിഎഫിൽ നിലവിലുള്ള അംഗങ്ങളായ ബേബിനാസ് അജാസ്, ജോസ് അഞ്ജലി, മുൻ മെംബർമാരായ രതീഷ് രത്നാകരൻ, ജിജി ജോയി, ബെറ്റി തോമസ് എന്നിവരും മത്സരിക്കുന്നു.
സംവരണം വേണ്ടിവരുമെന്ന് പുരുഷന്മാർ തമാശയായി പറയുന്നതാണെങ്കിലും അതിൽ കഴമ്പില്ലാതില്ലെന്ന് പുരുഷന്മാർ.
24 ൽ 12 സീറ്റുകൾ വനിതാ സംവരണ വാർഡുകളാണ്. അവശേഷിക്കുന്ന 12 ജനറൽ സീറ്റുകളിൽ മൂന്നിൽ വനിതകൾ മത്സരിക്കുന്നു.
ഏഴാം വാർഡിൽ എൽഡിഎഫിന്റെ ലതാ രാജനും എട്ടാം വാർഡിൽ എൽഡിഎഫിന്റെ സിറ്റിംഗ് മെംബർ ബേബിനാസ് അജാസും ഒമ്പതാം വാർഡിൽ യുഡിഎഫിന്റെ സിറ്റിംഗ് മെംബർ ഫസീന സുധീറുമാണ് ജനറൽ സീറ്റുകളിൽ മത്സരിക്കുന്നത്.
ഇവർ മൂന്നുപേരും വിജയിച്ചാൽ പഞ്ചായത്ത് കമ്മിറ്റിയിൽ 15 വനിതകൾ ഉണ്ടാകും. പുരുഷന്മാരുടെ അംഗസംഖ്യ ഒമ്പതായി ചുരുങ്ങും. പിന്നെങ്ങനെ പുരുഷ സംവരണം ആവശ്യപ്പെടാതിരിക്കുമെന്നാണ് പുരുഷന്മാരുടെ ചോദ്യം.
ബിജെപിക്ക് 21ഉം ആം ആദ്മി പാർട്ടിക്ക് ആറും സ്ഥാനാർഥികൾ
ഇക്കുറി എൻഡിഎ സഖ്യമില്ല. ബിഡിജെഎസ് മത്സര രംഗത്തില്ല. ബിജെപി 21 വാർഡുകളിൽ മത്സരിക്കുന്നു. അതിരമ്പുഴയിൽ സജീവ സാന്നിധ്യമായ ആം ആദ്മി പാർട്ടി ആറ് വാർഡുകളിൽ മത്സരിക്കുന്നുണ്ട്.
Tags : local nattuvishesham Firefight