ചിത്രാഞ്ജലി ഹിൽസിലുണ്ടായ തീപിടിത്തം.
തിരുവല്ലം: നഗരത്തിന്റെ വിവി ധഇടങ്ങളിൽ തീപിടിത്തം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോ കോമ്പാണ്ടിനുള്ളിലെ ഏകദേശം 75 ഏക്കറോളം വരുന്ന അടിക്കാടിനും പുല്ലിനും റബര്‍ മരങ്ങള്‍ക്കും തീപിടിച്ചു. ഇന്നലെ രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉണങ്ങിയ പുല്ലിന് അജ്ഞാതര്‍ തീയിട്ടതാകാം ശക്തമായ തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് സമീപവാസികള്‍ പറയുന്നത്. സ്റ്റുഡിയോയിലെ സുരക്ഷാ ജീവനക്കാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നു തിരുവനന്തപുരം, വിഴിഞ്ഞം, ചാക്ക നിലയങ്ങളില്‍നിന്നും സേനയെത്തി ഏകദേശം അഞ്ചുമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വിഴിഞ്ഞം നിലയത്തില്‍ നിന്നും മൂന്നും തിരുവനന്തപുരം നിലയത്തില്‍നിന്നും ഒന്നും ചാക്ക നിലയത്തില്‍ നിന്നും ഒന്നും യൂണിറ്റുള്‍പ്പെടെ അഞ്ചു യൂണിറ്റ് ക്രൂ പണിയെടുത്താണ് തീ പൂര്‍ണമായും അണച്ചത്. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
പേരൂര്‍ക്കട: പേരൂർക്കട മേഖല യിൽ ചപ്പുചവറിന് തീയിട്ടത് തടിക്കടയിലേക്കു വ്യാപിച്ച് 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. വട്ടിയൂര്‍ക്കാവില്‍ നെട്ടയം മുക്കോലയ്ക്കു സമീപത്തെ വിജയന്റെ ഉടമസ്ഥതയിലുള്ള തടിക്കടയിലെ തടികളാണ് കത്തിനശിച്ചത്. ഇന്നലെ പകല്‍സമയത്താണ് സംഭവം. വിജയന്റെ സമീപവാസിയാണ് ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിച്ചത്. കാറ്റില്‍ തീ പടര്‍ന്നു തടിക്കടയിലേക്കു വ്യാപിക്കുകയായിരുന്നു.
കടയുടെ സമീപത്തുകിടന്ന തടികള്‍ കത്തുന്നതിനിടെ വിവരമറിഞ്ഞു തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍മാരായ സുജിത്ത് എസ്. കുമാര്‍, സാബു, എസ്. അനില്‍കുമാര്‍, സേനാംഗം വി.എല്‍. പ്രശാന്ത് എന്നിവര്‍ സ്ഥലത്തെത്തി കടയ്ക്കുള്ളിലേക്കു തീ പടരുന്നത് ഒഴിവാക്കുകയായിരുന്നു.
കൊച്ചുള്ളൂരില്‍ ഒരേക്കര്‍ വരുന്ന സ്വകാര്യഭൂമിയിലും തീപിടിത്തമുണ്ടായി. ബാലസുബ്രഹ്മ ണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തെ പറമ്പിലായിരുന്നു തീപിടിച്ചത്. കൂടിക്കിടന്ന ചപ്പുചവറുകളില്‍ തുടങ്ങിയ തീ പ്രദേശ ത്തു വ്യാപിക്കുകയായിരുന്നു. സമീപത്ത് വീടുകള്‍ ഉണ്ടായിരുന്നുവെങ്കിലും അവിടേക്ക് തീ പടരാതെ സംരക്ഷിക്കാന്‍ ഫയര്‍ഫോഴ്സിനു കഴിഞ്ഞു. ചാക്കയില്‍നിന്നും തിരുവനന്തപുരത്തുനിന്നും ഓരോ യൂണിറ്റ് എത്തി രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.