കൊളത്തൂർ: പാങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. ചേണ്ടി സ്വദേശികളായ അബ്ദുൾ നാസർ കൊളന്പൻ (26), ഭാസ്കരൻ പടിയിലെ ഇട്ടേക്കോടൻ ഫാഹിദ് റഷീദ് (29), കരേക്കാട് ചേനാടൻ ആലംകോട്ടിൽ ഷാജഹാൻ (24), വലിയപീടിയേക്കൽ മുഹമ്മദ് അഷ്റഫ് (21), കൂത്തല മമ്മാറൻ ജലീൽ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണ വളയാണെന്ന വ്യാജേന ബാങ്കിൽ മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്താനായിരുന്നു ശ്രമം. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത കൊളത്തൂർ പോലീസ് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട നാലു പേരെ അന്നു തന്നെയും ഒളിവിൽ പോയ സൂത്രധാരൻ ജലീലിനെ പിന്നീടും അറസ്റ്റ് ചെയ്യുകയായിരുന്നു. ജലീൽ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സമാനരീതിയിൽ മറ്റ് സഹകരണ ബാങ്കുകളിലും ഈ സംഘം തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. പ്രൈജു, എസ്ഐ ശൈലേഷ് കുമാർ, സിപിഒമാരായ ജയേഷ്, സജീർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Local News Nattuvishesham Malappuram