പാലാ: പ്രസിദ്ധമായ അര്‍ത്തുങ്കല്‍ പെരുന്നാളിന്റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയപള്ളിയില്നിന്ന് ഇന്നു സംവഹിക്കപ്പെടും. 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ടാണ് തിരുനാള്‍ കൊടി കൊണ്ടുപോകുന്നത്.
അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്ന് വൈദികരും കൈക്കാരന്മാരും കമ്മിറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധിസംഘം രാവിലെ എട്ടിന് ളാലം പള്ളിയില്‍ എത്തും. ഏഴിന് വിശുദ്ധ കുര്‍ബാനയ്ക്കും നിത്യസഹായ മാതാവിന്റെ നൊവേനയ്ക്കും ഡോ. കണ്ണന് രചിച്ച് സംഗീതം നല്കിയ അമ്മ അമലാംബിക എന്ന ഗാനത്തിനുംശേഷം ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച് ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും അര്‍ത്തുങ്കല്‍ പള്ളിയില്‍നിന്നെത്തിയ പ്രതിനിധി സംഘത്തിന് കൈമാറും. തുടര്‍ന്ന് അലങ്കരിച്ച വാഹനത്തില്‍ പ്രദക്ഷിണമായി അര്‍ത്തുങ്കല്‍ പള്ളിയിലെത്തിക്കുന്ന കൊടി സ്വീകരിച്ച് വൈകുന്നേരം 6.30ന് ആലപ്പുഴ രൂപത ബിഷപ് റവ. ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കും.
1998ല്‍ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്കുണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്മരണയായിട്ടാണ് പാലായില്‍നിന്ന് ഈ പതാക സമര്‍പ്പണം ആരംഭിച്ചത്. 1998ല്‍ പാലാ ളാലം പഴയ പള്ളിയില്‍നിന്ന് ഈ പ്രയാണം ആരംഭിച്ചപ്പോള്‍ പാലാ രൂപതാധ്യക്ഷന്‍ അന്ന് അര്‍ത്തുങ്കലില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. പിന്നീട് സെന്റ് ജോസഫ് ട്രസ്റ്റാണ് പാലായില്‍നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്. രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകമാകയാല്‍ പഴയകാലത്തെപ്പോലെ പാലാ ളാലം പള്ളിയില്‍നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയില്‍നിന്ന് പതാക പ്രദക്ഷിണം ആരംഭിക്കുന്നത്.
പാലാ ളാലം പഴയപള്ളിക്ക് നിത്യസഹായ മാതാവിന്റെ നൊവേന ആദ്യമായി ആരംഭിച്ച തീര്‍ഥാടന കേന്ദ്രം എന്ന സവിശേഷതയുമുണ്ട്. തിരുക്കര്‍മങ്ങള്‍ക്ക് പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തില്‍, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ പറമ്പില്‍, ഫാ. ആന്റണി നങ്ങാപറമ്പില്‍, കൈക്കാരന്മാരായ ടെന്‍സണ്‍ വലിയകാപ്പില്‍, സാബു തേന്മാക്കല്, ജോര്‍ജുകുട്ടി ഞാവള്ളില്‍, ബേബിച്ചന് ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും.
അര്‍ത്തുങ്കല്‍ ബസിലിക്കയിൽ ഇന്ന്
കൊടിയേറ്റ് ദിനം
രാവിലെ 5.30ന് ദിവ്യബലി, 6.45ന് പ്രഭാത പ്രാര്‍ഥന, ദിവ്യബലി. 10നു പാലായില്‍നിന്നു തിരുനാള്‍ പതാക അര്‍ത്തുങ്കല്‍ ബസിലിക്കയില്‍ എത്തിച്ചേരുന്നു. വൈകുന്നേരം നാലിനു തിരുനാള്‍ വിളംബര വെടിമുഴക്കം, അഞ്ചിനു ജപമാല, നൊവേന, ലിറ്റനി. 5.30ന് പതാക പ്രയാണം ബീച്ചില്‍നിന്ന് ആരംഭിക്കും. 6.30ന് കൊടിയേറ്റ് - ആലപ്പുഴ രൂപത മെത്രാന് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഏഴിന് ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലി- ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍.
`
Tags : festival nattuvishesham local news