നെയ്യാറ്റിന്‍കര: സംസ്ഥാനത്തെ തെക്കേ അറ്റത്തെ നഗരസഭയായ നെയ്യാറ്റിന്‍കരയില്‍ പ്രചാരണം ഊര്‍ജിതമായി കഴിഞ്ഞു. പ്രതികൂല കാലാവസ്ഥയുടെ സാന്നിധ്യത്തില്‍ മന്ദഗതിയിലായിരുന്ന ഭവനസന്ദര്‍ശനം അടക്കമുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വര്ധിതവേഗം കൈവരിച്ചിരിക്കുകയാണ്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും അട്ടിമറിക്കാന്‍ എന്‍ഡിഎയും അരയും തലയും മുറുക്കി രംഗത്തുണ്ട്.
നെയ്യാറ്റിന്‍കര നിവാസികളുടെ ചിരകാലാഭിലാഷമായ പൊതുശ്മശാനം - ശാന്തിയിടം, ജെ.സി. ഡാനിയല്‍ ഓപ്പണ്‍ തിയറ്റര്‍, പെരുന്പഴുതൂര്‍ ജംഗ്ഷന് വികസനത്തിന്റെ ഭാഗമായ ഓപ്പണ്‍ ഓഡിറ്റോറിയം, ഹാപ്പിനെസ് പാര്‍ക്ക്, നൈറ്റ് സ്ട്രീറ്റ്, മൂന്നുകല്ലിന്മൂട് ചെറുപൊതുയിടം, സുഗതസ്മൃതി തണലിടം എന്നിങ്ങനെ സാംസ്കാരികമായ വലിയ ഉദാഹരണങ്ങള്‍ നിരത്തിയാണ് എല്‍ഡിഎഫ് ജനവിധി തേടുന്നത്. ഇടതുമുന്നണിയിലെ സിപിഎം 37 സീറ്റുകളിലും സിപിഎം ഏഴു സീറ്റുകളിലും കേരള കോണ്‍ഗ്രസ് (എം), ജെഡിഎസ് എന്നിവ ഓരോ സീറ്റിലും മത്സരിക്കുന്നു. ഇക്കഴിഞ്ഞ തവണ 15 സിപിഎം, രണ്ട് സിപിഐ, ഒരു കേരള കോണ്‍ഗ്രസ് -എം എന്നിങ്ങനെയായിരുന്നു എല്‍ഡിഎഫ് കക്ഷിനില.
സാംസ്കാരികം മാത്രമല്ല നെയ്യാറ്റിന്‍കര പോലെയുള്ള നഗരസഭയുടെ വികസന പരിപാടികളില്‍ ഉള്പ്പെടെണ്ടതെന്നു യുഡിഎഫ് മറുവാദം ഉയര്‍ത്തുന്നു. വ്യവസായ സംരംഭങ്ങള്‍ പലതും നടപ്പിലാക്കുമെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ വാഗ്ദാനമായി ഇനിയും വന്നേക്കാമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം. യുഡിഎഫ് മുന്നണിയിലെ കോണ്‍ഗ്രസ് 45 സീറ്റുകളിലും മുസ്ലിം ലീഗ് ഒരു സീറ്റിലും ഇക്കുറി മത്സരിക്കുന്നു. ഇക്കഴിഞ്ഞ തവണ 17 യുഡിഎഫ് കൗണ്‍സിലര്‍മാരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍പ് യുഡിഎഫിനോടൊപ്പമായിരുന്ന കേരള കോണ്‍ഗ്രസ്- എം എല്‍ഡിഎഫ് മുന്നണിയില്‍ ചേര്‍ന്നത് നഗരസഭയില്‍ ഇടതു ഭരണത്തിന് സഹായകമായി. പ്രത്യുപകാരമായി കേരള കോണ്‍ഗ്രസ്- എം പ്രതിനിധിക്ക് എല്‍ഡിഎഫ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനം നല്കി.
നെയ്യാറ്റിന്‍കര നഗരസഭയില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്നും ബിജെപി യെ അത്ര മുഖവിലയ്ക്കെടുക്കേണ്ട കാര്യമില്ലെന്നും ഇരുമുന്നണികളുടെയും നേതാക്കള്‍ ആവര്‍ത്തിക്കുന്നുവെങ്കിലും എന്‍ഡിഎ മുന്നണി ശക്തമായി തന്നെ പ്രചാരണ രംഗത്ത് തുടരുന്നു. 2000 ല്‍ ഒരു സീറ്റ് മാത്രമായിരുന്ന ബിജെപിക്ക് ഇക്കഴിഞ്ഞ കൗണ്‍സിലില്‍ ഒന്‍പത് സീറ്റുകളാണ് ലഭിച്ചത്.
നില വീണ്ടും ഇത്തവണ മെച്ചപ്പെടുത്തുമെന്നാണ് എന്‍ഡിഎ നേതാക്കള്‍ അവകാശപ്പെടുന്നത്. നഗരസഭയിലെ 46 വാര്‍ഡുകളിലും മത്സരിക്കുന്ന ഏക രാഷ്ട്രീയ കക്ഷിയും ബിജെപിയാണ്. ആദ്യഘട്ടം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചും പ്രചാരണത്തിന് പല വാര്‍ഡുകളിലും തുടക്കം കുറിച്ചും ബിജെപിയുടെ പ്രചാരണം പുരോഗമിക്കുന്നു. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ഥികള്‍ ഏറെക്കുറെ രണ്ടു റൗണ്ട് ഭവനസന്ദര്‍ശനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആദ്യ റൗണ്ട് കഴിഞ്ഞതോടെ തുടക്കത്തിലെ പരിഭ്രമവും ആശങ്കയും ആശയക്കുഴപ്പവുമൊക്കെ മാറിയെന്നാണ് മൂന്നുമുന്നണികളിലെയും പുതുമുഖ സ്ഥാനാര്‍ഥികളുടെ അഭിപ്രായം.
നഗരസഭയില്‍ ആകെയുള്ള 46 വാര്‍ഡുകളിലായി 161 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. രണ്ടു വാര്‍ഡുകളില്‍ എസ് ഡിപിഐ സ്ഥാനാര്‍ഥികളുണ്ട്. ഒന്നാമത്തെ വാര്‍ഡായ ആറാലുംമൂട്ടിലും 46 -ാമത്തെ വാര്‍ഡായ വഴിമുക്കിലുമാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്. സീറ്റ് ആവശ്യപ്പെട്ട് ലഭിക്കാത്ത 21 വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്നണിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് വെല്ലുവിളയുയര്ത്തി മത്സരക്കളത്തിലുണ്ട്.
ഇക്കൂട്ടത്തില്‍ മുന്‍ കൗണ്‍സിലര്‍മാരായ നാലു പേരാണുള്ളത്. ഇളവനിക്കര വാര്‍ഡില്‍ പൗരമുന്നണി നേതാവും ചോരച്ചാല് പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായ മാന്പഴക്കര സോമന്, ചായ്ക്കോട്ടുകോണത്ത് എന്‍. നിര്മലാഭായി, അതിയന്നൂരില്‍ കെ. അനിത എന്നിവര്‍ മുന്‍പ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായിരുന്നു. ഇക്കഴിഞ്ഞ ഭരണസമിതിയില്‍ കവളാകുളത്ത് നിന്നും കൗണ്‍സിലിലെത്തിയ സിപിഎം പ്രതിനിധി ഡി. സൗമ്യ സ്വതന്ത്രയായി സമീപവാര്‍ഡായ അത്താഴമംഗലത്ത് മത്സരിക്കുന്നു. 2010 - ല്‍ അത്താഴമംഗലം കൗണ്‍സിലറായിരുന്നു സൗമ്യ.
സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കലുമൊക്കെ പൂര്‍ത്തിയാകുന്പോള്‍ മുന്നണിയിലെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്ക് ആശങ്കയുണര്‍ത്തുന്ന വിധത്തിലുള്ള വിമത സാന്നിധ്യം ചര്‍ച്ചയിലൂടെയും അനുനയത്തിലൂടെയും പരിഹരിക്കുമെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ച നടന്നെങ്കിലും സ്വതന്ത്രര്‍ മത്സരിക്കാന്‍ തീരുമാനിച്ചു എന്നതിന്റെ തെളിവാണ് അവരുടെ സ്ഥാനാര്‍ഥിത്വം. പലരും പോസ്റ്ററുകളും ഫ്ലക്സുകളുമൊക്കെ തയാറാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പരിചിതമായതിനാല്‍ പ്രചാരണത്തിലും അവര്‍ സജീവമാണ്.