മരട്: റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചുമാറ്റുന്നതിടെ എതിർദിശയിൽനിന്നു വന്ന ബൈക്കിൽ ഇടിച്ച് ഗ്യാസ് ഏജൻസി ടെക്നീഷ്യൻ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടു പേർക്ക് പരിക്കേറ്റു.
ഗ്യാസ് സിലിണ്ടർ തകരാർ പരിഹരിച്ച് മടങ്ങുകയായിരുന്ന തൃപ്പൂണിത്തുറ ജ്യോതി ഗ്യാസ് ജീവനക്കാരൻ വടക്കേക്കോട്ടവാതിൽ വടക്കേ എറിയാട്ട് ഇ.എസ്. മധുസൂദനൻ (59) ആണ് മരിച്ചത്. നെട്ടൂർ സ്വദേശികളായ തട്ടാശേരിൽ ജോഫിൻ ജോസഫ്, നീരുവെളിക്കാട് എൻ.എസ്. യദുകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 11.30ഓടെ നെട്ടൂർ പൊതുമരാമത്ത് റോഡ് മേലേത്തട്ട് ജംഗ്ഷനിലായിരുന്നു അപകടം. പൈപ്പ് നന്നാക്കാനെടുത്ത കുഴി കണ്ട് ജോഫിനും യദുവും സഞ്ചരിച്ച ബൈക്ക് വെട്ടിച്ചുമാറ്റുന്നതിനിടെ മധുസൂദനന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. മധുസൂദനൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ജോഫിനും യദുവും മരടിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
മധുസൂദനന്റെ മൃതദേഹം ഇന്ന് 1.30ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രാജേശ്വരി (എൻഎസ്എസ് സ്കൂൾ, തൃപ്പൂണിത്തുറ). മക്കൾ: ശ്രീധർ, വാസുദേവ്.