ആലുവ: ആലുവ മേഖലയിൽ ഇന്നലെ രണ്ടിടത്ത് തീപിടുത്തമുണ്ടായി. ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന കെഎസ്ആർടിസി ഗ്യാരേജ് വർക്ക്ഷോപ്പിൽ സ്ക്രാപ്പ് ടയറുകൾക്കും, അശോകപുരം കൊച്ചിൻബാങ്ക് കവലയ്ക്കു സമീപം വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുമാണ് തീപിടുത്തമുണ്ടായത്. രണ്ടിടത്തും ആളപായമില്ല.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയാണ് കെഎസ്ആർടിസി റീജണൽ വർക്ക്ഷോപ്പിലെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപയോഗശൂന്യമായ ടയറുകൾക്ക് തീപിടിച്ചത്. ഇവിടുത്തെ അഗ്നിശമന സംവിധാനം ഉപയോഗിച്ച് തീയണക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
രണ്ടുമണിയോടെയാണ് അശോകപുരത്തെ വീട്ടിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീപടർന്നത്. കൈപ്പാലത്തിൽ അനീഷിന്റെ വീടിനു മുകളിൽ വാടകയ്ക്കു താമസിക്കുന്ന കരിപ്പേരി കെ.എസ്. റെനിയുടെ വീട്ടിലെ പാചകവാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വീട്ടുപകരണങ്ങൾ, ഫ്രിഡ്ജ്, എസി എന്നിവ കത്തി നശിച്ചു.
റെനിയും കുടുംബവും പുറത്തുപോയിരിക്കുകയായിരുന്നു. ശബ്ദംകേട്ട് വീട്ടുടമ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീയാളുന്നത് കണ്ടത്. ഉടൻ ആലുവയിൽനിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തിയാണ് തീയണച്ചത്. അടുക്കളയിൽ നിന്ന് തീ ഹാളിലേക്കും കിടപ്പ് മുറിയിലേക്കും പടരുകയായിരുന്നു.
Tags : nattu vishesham Gas cylinder explodes