വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ ഏലായില്‍ വാഴത്തോട്ടത്തില്‍ കളകള്‍ക്കു മരുന്നു തളിക്കുന്ന കൃഷ്ണന്‍കുട്ടി.
പേരൂര്‍ക്കട: വിമുക്തഭടനായ കൃഷ്ണേട്ടന് കൃഷിയിലും പട്ടാളച്ചിട്ട തുടര്‍ന്നപ്പോള്‍ കാവല്ലൂര്‍ ഏലായില്‍ പൊന്നുവിളയുന്നു. കഴിഞ്ഞ 25 വര്‍ഷമായി വട്ടിയൂര്‍ക്കാവ് കാവല്ലൂര്‍ വസന്തവിലാസത്തില്‍ കൃഷ്ണന്‍കുട്ടി (65) ക്ക് ജീവശ്വാസമാണ് കൃഷി. 1998-ലാണു പട്ടാളത്തില്‍ സിഗ്നല്വിഭാഗത്തില്നിന്ന് കൃഷ്ണന്‍കുട്ടി വിരമിച്ചത്. വിശ്രമജീവിതം മണ്ണിനോടിണങ്ങി കൃഷി ചെയ്താകണമെന്ന് തീരുമാനിക്കുകയായിരുന്നു കൃഷ്ണൻകുട്ടി. കാവല്ലൂര്‍ ഏലായില്‍ പാട്ടത്തിനെടുത്ത 50 സെന്റില്‍ വാഴ, മരച്ചീനി, ചീര എന്നിവ നട്ടു നനച്ചു. വിളവെടുക്കുന്ന ഇനം സ്വന്തം ആവശ്യത്തിന് എടുത്തശേഷം മിച്ചമുള്ളതു സമീപവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്നു.
കൂടുതല്‍ വിളവുണ്ടെങ്കില്‍ വട്ടിയൂര്‍ക്കാവ് ചന്തയിലെത്തിച്ചു വില്‍ക്കും. കൃഷിയില്‍ കൃഷണേട്ടന്‍ സഹായികളാരുമില്ല. നെടുമങ്ങാട്, കിള്ളി എന്നിവിടങ്ങളില്‍നിന്നു നടീലിനു വാഴക്കന്നുകള്‍ വാങ്ങും. മരച്ചീനിയും ചീരയും പ്രത്യേകിച്ചു പുറത്തുനിന്നു വാങ്ങാറില്ല. കൃഷിക്കു വളമിടീലും നനയും പരിപാലനവുമെല്ലാം ഒറ്റയ്ക്കുതന്നെ.
വട്ടിയൂര്‍ക്കാവില്‍ തന്നെപ്പോലെ കൃഷിയില്‍ ജീവിതം സമര്‍പ്പിച്ച വിമുക്തഭടന്മാര് വേറെയില്ലെന്നാണു കൃഷ്ണന്‍കുട്ടിയുടെ വിശ്വാസം. ആരോഗ്യം അനുവദിക്കുന്നതുവരെ കൃഷിപ്പണിയുമായി മുന്നോട്ടുപോകാനാണ് ഈ വിമുക്തഭടന്റെ തീരുമാനം. വീട്ടുകാരുടെ ഉറച്ച പിന്തുണ ഈ വയോധികനു കരുത്തേകുന്നു. ഗീതാകൃഷ്ണനാണു ഭാര്യ. മക്കള്‍: രേവതി കൃഷ്ണന്, ആരതി കൃഷ്ണന്.