പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ.
കൽപ്പറ്റ: ശബരിമല ശ്രീകോവിലിലെ വാതിലുകളും കട്ടിളപ്പടിയും ദ്വാരപാലക ശിൽപ്പങ്ങളും കൊള്ളയടിച്ചവരെ സർക്കാരും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വയനാട് ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചതാണ് ഈ ആരോപണം. മുൻ മന്ത്രി കടകംപള്ളിയെ ചോദ്യം ചെയ്യുന്നതും അറസ്റ്റു ചെയ്യുന്നതും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീണ്ടിക്കൊണ്ടുപോകാൻ എസ്ഐടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തുകയാണ്.
പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള രണ്ടു പേർ ജയിലിലാണ്. എന്നിട്ടും അവർക്കെതിരേ നടപടി സ്വീകരിക്കാൻ സിപിഎം തയാറാകാത്തത് കൂടുതൽ നേതാക്കൾക്കെതിരേ മൊഴി നൽകുമോയെന്നു ഭയന്നാണ്. എസ്ഐടിയുടെ പേരിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ല. ഹൈക്കോടതി നേരിട്ടാണ് എസ്ഐടിയിലെ അംഗങ്ങളെ പോലും തീരുമാനിച്ചത്.
നാലര പതിറ്റാണ്ട് സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായുണ്ടായിരുന്ന ബന്ധം കേരളം മുഴുവൻ മറന്നുപോയെന്നു കരുതിയാണ് മുഖ്യമന്ത്രി പച്ചക്കള്ളവുമായി ഇറങ്ങിയത്.
ദേശീയപാതയിലെ അപകടത്തിൽ ഉത്തരവാദിത്വം ഇല്ലെങ്കിൽ എന്തിനാണ് നിർമാണത്തിൽ അവകാശവാദം ഉന്നയിച്ചതും റീൽസ് ഇട്ടതുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം. പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിതർക്ക് കോണ്ഗ്രസ് പ്രഖ്യാപിച്ച ഭവന പദ്ധതി നടപ്പാക്കുകതന്നെ ചെയ്യും.
പിണറായി ഭരണത്തിൽ കാർഷികരംഗവും തരിപ്പണമായി. നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നാളികേര സംഭരണം പരാജയപ്പെട്ടു. വന്യജീവികളുടെ ആക്രമണമുള്ള മലയോര മേഖലകളിൽ ജീവിക്കുന്നവരെ സർക്കാർ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.
ഡൽഹിയിൽ പോയി മോദിയുടെയും അമിത്ഷായുടെയും മുന്നിൽ കുനിഞ്ഞുനിൽക്കലാണ് പിണറായി വിജയന്റെ പ്രധാന പരിപാടി. അവർ എവിടെ ഒപ്പിടാൻ പറഞ്ഞാലും അവിടൊക്കെ ഒപ്പിടും. അങ്ങനെയാണ് സിപിഎം പിബിയും മന്ത്രിസഭയും എൽഡിഎഫും അറിയാതെ പിഎം ശ്രീയിൽ ഒപ്പിട്ടത്.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സർക്കാരിനെതിരേ അതിശക്തമായ വികാരം ജനങ്ങൾക്കിടയിലുണ്ട്. എല്ലാ ജില്ലകളിലും യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും സതീശൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, കെപിസിസി ജനറൽ സെക്രട്ടറി കെ.എൽ. പൗലോസ്, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, കെപിസിസി അംഗം പി.പി. ആലി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.