മലപ്പുറം: ഭിന്നശേഷിക്കാരോടുള്ള പെരുമാറ്റത്തിൽ സർക്കാർ ഉദ്യോഗസ്ഥർ വിനയവും സഹാനുഭൂതിയും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. സർക്കാർ ഓഫീസുകളിൽ സമത്വാവകാശം ഉറപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
തങ്ങൾ ജനസേവകരാണെന്ന അടിസ്ഥാന ഉത്തരവാദിത്വം മിക്ക ഉദ്യോഗസ്ഥരും മറക്കുന്നതായും കമ്മീഷൻ വിലയിരുത്തി. ഭിന്നശേഷിയുള്ള വ്യക്തിയെ അവഗണിച്ചതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഹാർബർ എൻജിനിയറിംഗ് വകുപ്പ് ചീഫ് എൻജിനിയർ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
2024 ജൂലൈ 26ന് മലപ്പുറം ജില്ലയിലെ പുതുപൊന്നാനി അഴിമുഖത്ത് മണൽതിട്ട നീക്കം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ വിവരാവകാശ പ്രവർത്തകനായ തന്നെ പൊന്നാനി ഹാർബർ എക്സിക്യൂട്ടീവ് എൻജിനിയർ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പെന്നാനി മുക്കാടി സ്വദേശി എ.കെ. കരീം സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. എക്സിക്യൂട്ടീവ് എൻജിനിയറുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റം മനഃപൂർവമല്ലെങ്കിലും പരാതിക്കാരന് നേരിട്ട മനോവിഷമം കണക്കിലെടുത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ഹാർബർ എൻജിനിയറിംഗ് ചീഫ് എൻജിനിയർ റിപ്പോർട്ടിൽ അറിയിച്ചു.