മലപ്പുറം: സർക്കാർ ആശുപത്രികളിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. മതിയായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
പൊതുജനാരോഗ്യം ഭരണഘടനാപരമായ അവകാശമായതിനാൽ സർക്കാർ ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ശുചിത്വ സൗകര്യങ്ങളും ആവശ്യാനുസരണം ലഭ്യമാക്കി രോഗികൾക്ക് യഥാസമയം ഗുണമേൻമയുള്ള ചികിത്സ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളിലുള്ള ഒപി പ്രവർത്തിക്കുന്നത് ആഴ്ചയിൽ ഒരു ദിവസം മാത്രമാണെന്നും കേവലം 50 രോഗികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മേൽക്കൂരയില്ലാത്ത തുറസായ വഴിയിലൂടെയാണ് സ്ട്രെക്ചറിൽ രോഗികളെ കൊണ്ടുപോകുന്നതെന്നും പരാതിയിൽ പറയുന്നു.
ഡോക്ടർമാരുടെ കുറവ് കാരണമാണ് ന്യൂറോളജി, നെഫ്രോളജി പ്രവർത്തനം പരിമിതപ്പെടുത്തുന്നതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയുടെ എ ബ്ലോക്കിൽ നിന്ന് ബി ബ്ലോക്കിലെത്താൻ റാന്പ് നിർമിക്കുമെന്നും അതോടെ മേൽക്കൂരയില്ലാത്ത സ്ഥലത്ത് സ്ട്രെക്ചറിൽ രോഗിയെ കൊണ്ടുപോകുന്നത് ഒഴിവാക്കാമെന്നും റിപ്പോർട്ടിൽ പറഞ്ഞു.
ഡോക്ടർമാരുടെ കുറവ് നികത്തണമെന്നും ന്യൂറോളജി, നെഫ്രോളജി ഒപി വിഭാഗങ്ങൾ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും പ്രവർത്തിക്കണമെന്നും പരാതിക്കാരനായ തേനത്ത് മുഹമ്മദ് ഫൈസി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഉന്നയിച്ച ആവശ്യങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അധികൃതർ ഒരു മാസത്തിനുള്ളിൽ കമ്മീഷനെ അറിയിക്കണം. ഉത്തരവ് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും അയച്ചു.
Tags : Human Rights Commission Local News Malappuram Nattuvishesham