ഗുരുവായൂർ: ക്ഷേത്രോത്സവത്തിന്റെ കലശച്ചടങ്ങുകളിൽ പ്രധാനമായ തത്വകലശം നാളെയും ബ്രഹ്മകലശവും സഹസ്രകലശാഭിഷേകം വെള്ളിയാഴ്ചയും നടക്കും. ക്ഷേത്രത്തിൽ പൂജകൾ നേരത്തെ പൂർത്തിയാക്കിയ ശേഷമാണ് തത്വകലശച്ചടങ്ങുകൾ തുടങ്ങുക. നാലന്പലത്തിലെ നമസ്കാര മണ്ഡപത്തിൽ ഹോമകുണ്ഡമൊരുക്കി തന്ത്രി നാഡീസന്താനപൂജ നടത്തിയശേഷം ഭഗവാന് തത്വകലശാഭിഷേകം നിർവഹിക്കും. ഉച്ചപൂജയും തന്ത്രി നിർവഹിക്കും. രാത്രി തൃപ്പുകയ്ക്കുശേഷം അനുജ്ഞചടങ്ങും നടത്തും. വെള്ളിയാഴ്ച നടക്കുന്ന ബ്രഹ്മകലശത്തിനായി ഗുരുവായൂരപ്പനോട് അനുവാദം ചോദിക്കുന്ന ചടങ്ങാണ് അനുജ്ഞ.
കലശമണ്ഡപമായ കൂത്തന്പലത്തിൽ ആയിരംകുംഭങ്ങളിൽ ശ്രേഷ്ഠദ്രവ്യങ്ങൾ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങൾ ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്യും. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഈ ചടങ്ങിനുശേഷം വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകന്പടിയിൽ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നള്ളിക്കും.
ക്ഷേത്രം മേൽശാന്തി ബ്രഹ്മകലശവും ക്ഷേത്രം ഓതിക്കൻ കുംഭേശകലശവും ശ്രീലകത്തേക്കെഴുന്നള്ളിച്ച് ഭഗവാന് അഭിഷേകം ചെയ്യും. ഇതോടെ ഉത്സവത്തിന് മുന്നോടിയായി എട്ടു ദിവസങ്ങളിലായി നടക്കുന്ന കലശച്ചടങ്ങുകൾക്കു സമാപനമാകും.
ഉത്സവത്തിനു തുടക്കംകുറിച്ച് ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ആനയോട്ടവും രാത്രി കൊടിയേറ്റവും നടക്കും. തത്വകലശം, ബ്രഹ്മകലശം നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ നാലുമുതൽ 11.30 വരെ ദർശനനിയന്ത്രണമുണ്ടാകും.
കൊടിയേറ്റദിവസമായ ശനിയാഴ്ച ദീപാരാധനയ്ക്കുശേഷം ഭക്തർക്ക് നാലന്പലത്തിനകത്തേക്കു പ്രവേശനമുണ്ടാകില്ല.