ഇരിട്ടി: പായം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ഓർഫനേജ്, ഇതര സംസ്ഥാന തൊഴിലാളി വാസയിടങ്ങൾ, ഭക്ഷണ വിതരണ സ്ഥാപനങ്ങൾ എന്നിവ പരിശോധിച്ചു.
പഴശി ജലസംഭരണിയിലേക്ക് മലിനജലം ഒഴുക്കിയ നാച്ചി ഫിഷ് സ്റ്റാളിന് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ജലജന്യ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പുഴ മലിനീകരിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
എല്ലാ ഭക്ഷണ വിതരണ സ്ഥാപനങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഹോസ്റ്റൽ ഓർഫനേജ് സ്ഥാപനങ്ങളും കുടിവെള്ളം പരിശോധിക്കുകയും ടെസ്റ്റ് റിസൾട്ട് ഉപഭോക്താക്കൾ കാണുന്ന രൂപത്തിൽ പ്രദർശിപ്പിക്കുകയും ചെയ്യണം. ഹെൽത്ത് കാർഡ് ഉള്ളവർ മാത്രമേ ഭക്ഷണ ഉത്പാദന വിതരണ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടുള്ളൂ. ശീതള പാനീയങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ തിളപ്പിച്ച വെള്ളത്തിലോ, ഫിൽട്ടർ വെള്ളത്തിലോ മാത്രമേ പാനീയങ്ങൾ തയാറാക്കാൻ പാടുള്ളൂ.
ഉത്സവ ആഘോഷവേളകളിൽ വെൽക്കം ഡ്രിങ്ക് ഒഴിവാക്കി പകരം തിളപ്പിച്ച പാനീയങ്ങൾ നൽകേണ്ടതാണ്. ശുചിത്വമുള്ള സാഹചര്യത്തിൽ ഉത്പദിപ്പിക്കുന്നതും സൂക്ഷിക്കുന്നതുമായ ഭക്ഷണസാധനങ്ങൾ മാത്രമേ കഴിക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ നന്നായി തിളപ്പിച്ച ചൂടുവെള്ളം മാത്രമേ നൽകാവൂ എന്നും നിർദേശിച്ചു.
വെള്ളം ചൂടാക്കിയ വെള്ളത്തിൽ പച്ചവെള്ളം ചേർത്ത് നൽകാൻ പാടില്ല.
മതിയായ ശുചിത്വം പാലിക്കാതെ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങൾക്കെതിരെയും കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്ന് പരിശോധനാ സംഘം അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ബിനോജ് സി. കുറ്റിയാനി, അനിൽകുമാർ സിജു കേളോത്ത്, ജിതി ജോർജ്, സന്ദീപ് സുധാകരൻ, റീജ എന്നിവർ പങ്കെടുത്തു.