തൃശൂർ: ജില്ലയിലെ വോട്ടർപട്ടിക തീവ്രമായി പുതുക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിംഗ് നടപടികൾ പൂർത്തിയായി. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി നടന്ന പരിശോധനകൾക്കുശേഷമുള്ള അന്തിമ വോട്ടർപട്ടിക 21നു പ്രസിദ്ധീകരിക്കും.
കഴിഞ്ഞ ഡിസംബറിൽ പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ ഉൾപ്പെട്ട 3,030 പേരെ അന്തിമപട്ടികയിൽനിന്ന് ഒഴിവാക്കി. സ്ഥലം മാറിപ്പോയവർ: 2,534 പേർ, കരടുപട്ടികയ്ക്കുശേഷം മരിച്ച 379 പേർ, മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ച 117 പേർ എന്നിങ്ങനെയാണ് ഒഴിവാക്കപ്പെട്ടവരുടെ കണക്ക്.
പരിശോധന 535 കേന്ദ്രങ്ങളിൽ
ജില്ലയിലെ 535 കേന്ദ്രങ്ങളിലായി അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഹിയറിംഗ് നടന്നത്. രേഖകളിൽ പൊരുത്തക്കേടുകണ്ട 1.62 ലക്ഷം പേരെയും 2002ലെ പട്ടികയുമായി ബന്ധിപ്പിക്കാൻ കഴിയാത്ത 1.95 ലക്ഷം പേരെയും നേരിട്ടുവിളിപ്പിച്ചു. ഹിയറിംഗിൽ ആക്ഷേപമുള്ളവർക്ക് ഉത്തരവുലഭിച്ച് 15 ദിവസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം.
പുതിയ 501 ബൂത്തുകൾ
ഒരു ബൂത്തിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1,200 ആയി നിജപ്പെടുത്തിയതോടെ ജില്ലയിൽ 501 പുതിയ ബൂത്തുകൾകൂടി രൂപീകരിച്ചു. നിലവിലെ കരടുപട്ടികയിൽ 24,02,432 വോട്ടർമാരാണ് ഉള്ളത്. പേരുചേർക്കുന്നതിനായി 74,244 അപേക്ഷകളും (ഫോറം 6), പ്രവാസിവോട്ടർമാരാകാൻ 16,938 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. ഇവ ഇന്നോടെ തീർപ്പാക്കും.
ഇനിയും അവസരം
അന്തിമപട്ടിക വന്നാലും വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരമുണ്ട്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതിയുടെ10 ദിവസം മുന്‍പുവരെ അപേക്ഷകൾ നൽകാം. തിരുത്തലുകൾക്കും പേരു നീക്കംചെയ്യാനുമുള്ള അപേക്ഷകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെയും നൽകാവുന്നതാണ്. ഇവ പരിഗണിച്ച് തെരഞ്ഞെടുപ്പിനുമുന്പ് ഒരു സപ്ലിമെന്ററി പട്ടികകൂടി പ്രസിദ്ധീകരിക്കും.
വരൂ, വോട്ടുചെയ്യാൻ
പഠിക്കാം
തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പൊതുജനങ്ങൾക്കു നേരിട്ട് മനസിലാക്കുന്നതിനായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഇവിഎം ഡെമോൺസ്ട്രേഷൻ വാഹനം പ്രചാരണം നടത്തും. വോട്ട് രേഖപ്പെടുത്തേണ്ടവിധം കൃത്യമായി മനസിലാക്കുന്നതിനും വോട്ടർമാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുമാണിത്.
ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഇവിഎം ഡെമോൺസ്ട്രേഷൻ വാഹനങ്ങൾ ജില്ലാ കളക്ടറേറ്റിൽ ഫ്ലാഗ് ഓഫ് ചെയ്തു.
അസിസ്റ്റന്റ് കളക്ടർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ, ഇആർഒമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ വാഹനങ്ങൾ പ്രചാരണം നടത്തും.
Tags : Hearing nattuvishesham local news