കരുവാരകുണ്ട്: വേനൽ മഴ ലഭിക്കാത്തതിനാൽ പകൽ ചൂട് കൂടിയത് കാർഷിക മേഖലയ്ക്ക് തിരിച്ചടി. വർഷാരംഭത്തിൽ പൂത്തുലഞ്ഞ പല മാവുകളിലെയും മറ്റ് ഫലവൃക്ഷങ്ങളിലെയും പൂക്കൊലകൾ ഒന്നടങ്കം ചൂടിൽ കരിഞ്ഞുണങ്ങി. മകരത്തിൽ ചെയ്ത മഴയെത്തുടർന്ന് കാപ്പി മരണങ്ങൾ പൂവിട്ടെങ്കിലും തുടർ മഴ ലഭിക്കാത്തതിനാൽ കാപ്പിപ്പൂവുകൾ നഷ്ടപ്പെടുന്നത് അടുത്ത സീസണിലെ വിളവെടുപ്പിനെയും ബാധിക്കുമെന്ന സ്ഥിതിയാണ്.
മലയോര മേഖലയിൽ ജനുവരി ആദ്യവാരത്തിൽ തന്നെ ചൂട് കൂടിയിട്ടുണ്ട്. ആഗോള തലത്തിൽ താപനില ഉയരുകയും ഇതിന്റെ ഫലമായി മഴ കുറയുകയും വരൾച്ച ഉണ്ടാകുകയും ചെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് കർഷകർ അടക്കമുള്ളവരിൽ ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
ജനുവരി പകുതിയോടെ തന്നെ ചിലയിടങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം വേനൽമഴ കാര്യമായി ലഭിച്ചാൽ ചൂട് കുറയാനും ജലസ്രോതസുകൾ സമൃദ്ധമാകാനും സഹായകരമാകും.
Tags : Local News Nattuvishesham Malappuram