കാസർഗോഡ്: അനന്തപുരം വ്യവസായ പാർക്കിലെ സ്ഥാപനങ്ങളിൽ നിന്നും ദുർഗന്ധം വമിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളിൽ നിന്നും പരാതിയുണ്ടായാൽ മലിനീകരണ നിയന്ത്രണ ഡിന്റെ ജില്ലാ എൻവയോൺമെന്റൽ എൻജിനിയർ അടിയന്തിരമായി ഇടപെട്ട് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകി.
90 ശതമാനം ചലനശേഷി നഷ്ടപ്പെട്ട കുമ്പള സ്വദേശി എ. സുധീഷ് സമർപ്പിച്ച പരാതിയിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം മേയ് 15ന് മനുഷ്യാവകാശ കമ്മീഷൻ നൽകിയ ഉത്തരവിൽ ഇവിടെ ദുർഗന്ധമുണ്ടാകാതിരിക്കാൻ രണ്ടു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിരുന്നു.
എന്നാൽ ദുർഗന്ധത്തിന് ഒരു ശമനവുമില്ലെന്ന് പരാതിക്കാരൻ വീണ്ടും കമ്മീഷനെ അറിയിച്ചു. തുടർന്ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എൻവയോൺമെന്റൽ എൻജിനിയറോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു.
റെഡ് കാറ്റഗറിയിലാണ് വ്യവസായ പാർക്ക് പ്രവർത്തിക്കുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു.
ദുർഗന്ധത്തിന്റെ അളവ് നിശ്ചയിക്കാൻ ബോർഡ് ശാസ്ത്രീയ മാനദണ്ഡങ്ങൾ തയാറാക്കിയിട്ടില്ല. ദുർഗന്ധം ശമിക്കുന്നതിനായി ഏർപ്പെടുത്തിയ ബയോ ഫിൽട്ടർ, കൺഡൻസർ മുതലായവ കൃത്യമായി പ്രവർത്തിക്കാതിരുന്നാൽ ദുർഗന്ധം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ വ്യവസായ യൂണിറ്റിലെ വിവിധ സ്ഥാപനങ്ങൾ നിലവിലുള്ള കുറവുകൾ പരിഹരിച്ചിട്ടുണ്ടെന്നും നിലവിൽ പരാതിയൊന്നുമില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെയാണ് വീണ്ടും പരാതി ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കാൻ കമ്മീഷൻ നിർദേശം നൽകിയത്.
Tags : local nattuvishesham Human Rights